ഉൾക്കാഴ്ച / സി കെ എ. ജബ്ബാർ
(www.kvartha.com 07.04.2021)ഇടത് മുന്നണിയും യു ഡി എഫും പോളിങ്ങ് ദിവസവും തലേന്നുമായി പത്രപരസ്യം നൽകിയിരുന്നു. യു ഡി എഫ് ഒരേ ലേ ഔട്ടും ഉള്ളടക്കവുമുള്ള പരസ്യമാണ് എല്ലാ പത്രങ്ങൾക്കും ഒരു പോലെ നൽകിയത്. എൽഡിഎഫ് പക്ഷെ പത്രങ്ങളുടെ സർക്കുലേഷൻ രീതിക്കനുസരിച്ച് ലേ ഔട്ടും ഉള്ളടക്കവും മാറ്റി. ജാതി-മത-വർഗ സാഹചര്യം നോക്കി വിഷയം മാറ്റി പറയുന്ന ഇരട്ട മുഖമായിരുന്നു എൽഡിഎഫ് പരസ്യത്തിന്.
മാധ്യമം, സുപ്രഭാതം തുടങ്ങിയ പത്രക്കൾക്ക് വേണ്ടി ഒന്നാം പേജിലേക്ക് തയ്യാറാക്കിയ പരസ്യത്തിൽ 'പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ല' എന്നാണ് ശീർഷകവും ഉള്ളടക്കവും. ഇത്ര ധീരമായി ഒന്നാം പേജിലൂടെ കാര്യം പറയാൻ കൊട്ടിക്കലാശത്തിലേക്കും പോളിങ്ങ് ദിവസത്തിലേക്കും മാറ്റി വെച്ചതെന്താണ് എന്ന് ചോദിക്കാം. അതിന് രണ്ട് ഉത്തരം കിട്ടും. ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് കേന്ദ്രത്തിലെ ഭൂരിപക്ഷ സുഹൃത്തുക്കൾക്ക് പഴുത് നൽകാതിരിക്കാനാണത്.
രണ്ടാമത്തെ കാര്യം ഒരൽപം ഗൗരവമുള്ളതാണ്. ന്യൂനപക്ഷം ഇത്തവണ ഇടത് മുന്നണിയിൽ നിന്ന് അകന്നിട്ടുണ്ട്. അവരെ ആകർഷിക്കാൻ ന്യൂനപക്ഷങ്ങളുടെ സർക്കുലേഷൻ ബെൽറ്റായ പത്രങ്ങൾക്ക് അവരുടെ ഭാഷയിൽ പരസ്യം നൽകേണ്ടി വന്നു. ഇത് വർഗ്ഗീയതയല്ലേ എന്ന് വിവരമുള്ള ആരും ചോദിക്കരുത്. ഇതേ പരസ്യം പോളിങ്ങ് ദിവസം ദേശാഭിമാനിയിലില്ല. കാരണം അവിടെ മറ്റൊരു ലേ ഔട്ടും ഉള്ളടക്കവും നിശ്ചയിച്ചു. പൗരത്വം പരസ്യം പുറത്ത് ചിലർ ചോദ്യം ചെയ്യുന്നത് പോലെ അകത്തും ചൂണ്ടി കാണിക്കപ്പെടുമായിരിക്കും.
ഇടത് മുന്നണിക്ക് പോളിങ്ങ് ദിവസം പോലും രാഷ്ട്രിയമായ ഞാണിൻമേൽ കളി നടത്തേണ്ടി വന്നുവെന്ന് പത്രപരസ്യത്തിലെ ഈ വേഷപ്രഛന്നത ബോധ്യപ്പെടുത്തുന്നു. പത്രങ്ങളെ സ്വന്തം താൽപര്യമനുസരിച്ച് വരുതിയിൽ വീഴ്ത്തുന്നതാണ് പരസ്യം ഇടപാടിൽ നില നിൽക്കുന്ന ഷെഡ്യൂൽ സംവിധാനം. ഒന്നാം പേജ് പരസ്യത്തിന് മുൻകൂട്ടി ബുക്ക് ചെയ്യണം. അത് ഉറപ്പിച്ചു കഴിഞ്ഞാൽ പരസ്യ മാറ്റർ വൈകി നൽകിയാൽ മതി. പത്രത്തിൻ്റെ രൂപകൽപന ടൈം ഷെഡ്യൂലിൻ്റെ അവസാന നിമിഷത്തിലേക്ക് കടക്കുമ്പോഴായിരിക്കും ബുക്ക് ചെയ്ത പരസ്യം മാറ്റർ വരിക. അപ്പോൾ അത് വിന്യസിക്കാൻ നിർബന്ധിതരാവും. പത്രത്തിൻ്റെ പോളിസിക്ക് നിരക്കാത്തതാണ് പരസ്യമെങ്കിൽ അവസാന മണിക്കൂറിലായാൽ പോലും അത് നിരാകരിച്ച് അടിയന്തര പേജ് പുനർവിന്യാസ നടപടി സ്വീകരിക്കാറുണ്ട്. പത്രത്തിൻ്റെ പോളിസിയും നാട്ടിലെ രാഷ്ട്രീയവും രണ്ടും രണ്ടാണ്. എല്ലാ രാഷ്ട്രീയ നിലപാടുകളോടും തുല്യ അകലം കാത്ത് സൂക്ഷിക്കുന്ന പൊതു മാധ്യമങ്ങളെ ഇലക്ഷൻ വേളയിൽ പാർട്ടികൾ പരമാവധി ഉപയോഗിക്കും. അതിനാൽ ഇടത് മുന്നണി പരസ്യത്തിലെ വേഷ വ്യതിയാനം കൗതുകകരമല്ല. പക്ഷെ, മാധ്യമത്തിലും സുപ്രഭാാതത്തിലും വരുന്ന ഇടതുപക്ഷ ന്യൂനപക്ഷാനുകൂല പരസ്യം ദേശാഭിമാനിയിൽ പറ്റാതാവുന്നതിൻ്റെ മനഃശാസത്രമാണ് കൗതുകകരം.
Keywords: Article, CKA-Jabbar, Polling, Advertisement, Hide and seek in the polling day ad
< !- START disable copy paste -->