കൊച്ചി: (www.kvartha.com 31.03.2021) നിലമ്പൂര്‍ രാധ വധക്കേസിലെ ഒന്നാം പ്രതി ബിജുവിനെയും രണ്ടാം പ്രതി ഷംസുദ്ദീനെയും ഹൈകോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപീല്‍ അംഗീകരിച്ചാണ് ഹൈകോടതിയുടെ നടപടി. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിച്ചു.
നിലമ്പൂര്‍ ബ്ലോക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കല്‍ വീട്ടില്‍ രാധ 2014-ല്‍ ആണ് കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാന്‍ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓടോയില്‍ കൊണ്ട് പോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികള്‍ നല്‍കിയ മൊഴി. കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
തുടര്‍ന്ന് രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈല്‍ ഫോണ്‍ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു പ്രതികള്‍.
പിന്നീട് ടവര്‍ ലൊകേഷന്‍ തിരിച്ചറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞത്.