കല്‍പറ്റ: (www.kvartha.com 31.03.2021) വമ്പൻ പ്രഖ്യാപനവുമായി കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്, കൈയ്യടിച്ച് ക്യാമ്പസ്. പുതിയ ഒരൊറ്റ പോസ്റ്റ് ഗ്രാജ്വേഷന്‍ പോലും അനുവദിക്കാതെയും എളുപ്പത്തില്‍ ആരംഭിക്കാമായിരുന്ന സിവില്‍ സര്‍വീസ് കോചിംഗ് സെന്റര്‍ അഞ്ച് വര്‍ഷം നീട്ടിക്കൊണ്ടുപോയും കടുത്ത അവഗണനയിലൂടെ വയനാടിനെ പിന്നോട്ടടിപ്പിച്ച അഞ്ച് വര്‍ഷങ്ങളാണ് പാഴായതെന്ന് യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ് പറയുന്നു.
ഉന്നത പഠനത്തിനായി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പ്രതീക്ഷയുടെ വികസനസ്വപ്നങ്ങളുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് എത്തിയത്.
വിഖ്യാത വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ തുടങ്ങാന്‍ പ്രകൃതിരമണീയവും കുറഞ്ഞ മാര്‍കറ്റ് വിലയുമുള്ള വയനാടിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഏത് കാലത്തും വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടാകുമെന്ന സിദ്ദിഖിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് ക്യാമ്പസ് സ്വീകരിച്ചത്.
കല്‍പറ്റ മണ്ഡലത്തിലെ ഏക ഗവ. കോളജായ കല്‍പറ്റ എന്‍എംഎസ്എമിലും മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലുമുള്‍പ്പെടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാനാണ് സ്ഥാനാര്‍ഥി എത്തിയത്.
ഇടതുസര്‍കാര്‍ കാലത്തെ അവഗണനയുടെ ഭാണ്ഡകെട്ട് അഴിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ സ്ഥാനാർഥിക്ക് മുന്നിലെത്തിയത്.
മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട അസിസ്റ്റന്റ് എഡ്യുകേഷണല്‍ ഓഫീസ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വാടകകെട്ടിടത്തിലാണ് വർഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. പുതിയ പിജി കോഴ്സുകളോ ആവശ്യത്തിന് പ്ലസ്‌ടു സീറ്റുകളോ ജില്ലയ്ക്ക് അനുവദിച്ചിട്ടില്ല.
ഹൈടെക് സ്‌കൂളുകളാവട്ടെ പേരിലും പ്രഖ്യാപനത്തിലും മാത്രമൊതുങ്ങി. സിവില്‍ സര്‍വീസ് കോചിംഗ് സെന്റര്‍ അഞ്ച് വര്‍ഷം നീട്ടിക്കൊണ്ടുപോയതിലൂടെ വിദ്യാര്‍ഥികളുടെ എത്ര അവസരമാണ് ഈ സര്‍കാര്‍ നഷ്ടപ്പെടുത്തിയതെന്നും സ്ഥാനാർഥിയോട് പരാതിപ്പെട്ടു.
പൊതുപരീക്ഷകളിലും എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളിലും സംസ്ഥാനത്തെ അവസാന സ്ഥാനക്കാരാണ് എന്നും വയനാട് ജില്ലയിലെ കുട്ടികൾ.
നാഷണല്‍ അചീവ്മെന്റ് സര്‍വേയിലെ കണക്കുകളും ഇതിന് സമാനമാണ്. വിദ്യാഭ്യാസ മേഖലയിലെ പുതിയ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക പോലും ക്രിയാത്മകമായി വിനിയോഗിക്കാന്‍ സര്‍കാരിനായിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന കുറിച്യാട്ടെയും മേപ്പാടി പഞ്ചായത്തിലെയും സ്‌കൂളുകള്‍ ഇടതുസര്‍കാറിൻ്റെ അവഗണനയുടെ പര്യായമാണ്.
മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്തെ പരാതി പരിഹരിക്കാന്‍ സിറ്റിംഗ് എംഎല്‍എ നേരത്തേ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും എല്ലാം കടലാസിലൊതുങ്ങി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ സാധ്യതയുണ്ടായിരുന്ന മടക്കിമലയിലെ വയനാട് സര്‍കാര്‍ മെഡികല്‍ കോളജും അട്ടിമറിച്ചതിലൂടെ പിണറായി സര്‍കാര്‍ വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കിയെന്നും വിദ്യാർഥികൾ സ്ഥാനാർഥിയോട് പരാതി ഉന്നയിച്ചു.
താൻ തെരെഞ്ഞടുപ്പിൽ വിജയിച്ചു വന്നാൽ മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റത്തിന് നേതൃത്വം നല്‍കുമെന്ന് ടി സിദ്ദിഖ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നൽകി.
എല്ലാ മത്സര പരീക്ഷകളുടേയും സെന്ററുകൾ കല്‍പറ്റയില്‍ കൊണ്ട് വരുമെന്ന് കോളജ് വിദ്യാർഥികൾക്കായി സിദ്ദിഖ് ഉറപ്പ് നൽകി.
കായികരംഗത്ത് കുതിച്ചു ചാട്ട പദ്ധതികള്‍, സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗിക്കാനുതകുന്ന കോഴ്സുകള്‍, കൂടുതല്‍ ഹയര്‍ സെകൻഡറി സീറ്റുകള്‍, ഡിഗ്രി, പിജി കോഴ്സുകള്‍ എന്നിവയും കൊണ്ടുവരുമെന്ന് സിദ്ദിഖ് പറഞ്ഞു.
അവഗണനയുടെ മലമുകളില്‍ ഒറ്റപ്പെട്ടുപോയ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ സാധ്യതകളുടെ ആകാശം തുറുന്നുതരുമെന്ന വാക്ക് നല്‍കിയാണ് കാമ്പസുകളില്‍ നിന്ന് നിലക്കാത്ത ആര്‍പ്പുവിളികളും കൈയ്യടികളും ഏറ്റ് വാങ്ങി സിദ്ദിഖ് തിരിച്ചു പോയത്.
വിദ്യാർഥികൾക്കൊപ്പം യുവജനങ്ങളുടെ ആവശ്യങ്ങൾക്കും മുന്തിയ പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സിദ്ദിഖ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കുന്നത്.
Keywords: Kerala, Wayanad, News, Election, UDF, Assembly-Election-2021,T. Sidheeque, Kalpetta UDF candidate T Sidheeque with big announcements.
< !- START disable copy paste -->