Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് ഒറ്റ ഡോസിന് 15 കോടി രൂപയുള്ള മരുന്ന്! നല്‍കിയത് ഗുരുതര ജനിതകപ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായുള്ള സോള്‍ഗെന്‍സ്മ ഇന്‍ജക്ഷന്‍; ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്ര സംഘടന മരുന്ന് നല്‍കിയത് സൗജന്യമായി; ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ഉപയോഗിച്ചത് നിലമ്പൂര്‍ സ്വദേശികളുടെ കുഞ്ഞിന്

#ഇന്നത്തെ വാര്‍ത്തകള്‍, # കേരള വാര്‍ത്തകള്‍, Kozhikode,News,hospital,Treatment,Doctor,Child,Lifestyle & Fashion,Kerala,
കോഴിക്കോട്: (www.kvartha.com 19.10.2020) എസ് എം എ ചികിത്സയില്‍ നിര്‍ണായക വഴിത്തിരിവ്. 15കോടി വിലവരുന്ന മരുന്ന് (zolgensma injection) 23മാസം പ്രായമുള്ള കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യമായി ലഭ്യമാക്കി. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നാണ് ആ കുഞ്ഞിന് നില്‍കിയത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായതോടെയാണ് ഡോക്ടര്‍മാര്‍ സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ബന്ധപ്പെട്ട് മരുന്ന് എത്തിക്കുന്നത്. കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്.




ഒറ്റ ഡോസിന് ലോകത്ത് ഏറ്റവും വിലക്കൂടുതലുള്ള മരുന്നുകളിലൊന്നായ സോള്‍ഗെന്‍സ് മ എന്ന ഇഞ്ചക്ഷനാണ് നല്‍കിയത്. 15.592 കോടി രൂപ (21.25 ലക്ഷം അമേരിക്കന്‍ ഡോളര്‍) ആണ് ഇതിന്റെ വില. ഗുരുതര ജനിതക പ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സോള്‍ഗെന്‍സ്മ എന്ന ഇന്‍ജക്ഷന്‍ ഈ മാസം ഏഴിന് നിലമ്പൂര്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് നല്‍കിയത്. ടൈപ്പ് 2 സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ് എം എ) ബാധിച്ച കുഞ്ഞായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലാണ് കുട്ടിയെ ചികിത്സിച്ചത് .

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് റഫര്‍ ചെയ്യപ്പെട്ടാണ് കുട്ടി മിംസിലെത്തിയത്. കുട്ടികളില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കാറുള്ള മരുന്നുമൂലം ഈ കുഞ്ഞിന് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായില്ല. രണ്ടു ദിവസം നേരിയ പനിയുണ്ടായതുമാത്രം. ചികിത്സയ്ക്കുശേഷം കുട്ടി ആശുപത്രി വിട്ടു. പൂര്‍ണ ഫലപ്രാപ്തി ലഭിക്കുമോ എന്നത് ഇപ്പോള്‍ വിലയിരുത്താറായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

എസ് എം എ രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്ക് അസ്ഥിക്ഷയം, ചലനശേഷി ഇല്ലാത്ത അവസ്ഥ എന്നിവ കാണാറുണ്ട്. ചില കുട്ടികള്‍ രണ്ടുവയസ്സിനുള്ളില്‍ തന്നെ മരിച്ചുപോകുമെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ടുവയസ്സുവരെ മാത്രമേ ഈ മരുന്ന് കുത്തിവെക്കാന്‍ ഫെഡറല്‍ ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് പുതിയ മരുന്നിന് അനുമതിയായത്. ഇന്ത്യയില്‍ ഇതുവരെ അഞ്ചു കുഞ്ഞുങ്ങളിലേ ഇത് പ്രയോഗിച്ചിട്ടുള്ളൂ. ഒരാളില്‍ ഒറ്റത്തവണയേ പ്രയോഗിക്കാവൂ.

ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്രസംഘടന മുഖേനയാണ് സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ഡോ. സ്മിലുവും മിംസ് ആശുപത്രി അധികൃതരും ബന്ധപ്പെടുന്നത്. മരുന്നുകമ്പനിയുടെ പേരുവെളിപ്പെടുത്തരുതെന്ന് കമ്പനിയും ഡോക്ടറുമായി കരാറുണ്ട്. ഉത്പാദകരായ ആഗോള വമ്പന്‍ മരുന്നുകമ്പനിയുടെ ദീനാനുകമ്പാ പദ്ധതിപ്രകാരം സൗജന്യമായാണ് കുട്ടിക്ക് മരുന്നുകിട്ടിയത്.

കരുണാര്‍ദ്രമായ ഉപയോഗത്തിനായി അവര്‍ ലോകത്തെ 100 കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ മുഖേന മരുന്നു നല്‍കിയപ്പോള്‍ കോഴിക്കോട്ടെ കുഞ്ഞും ഉള്‍പ്പെടുകയായിരുന്നു. 'രോഗം നേരത്തേ കണ്ടെത്തുന്നതാണ് എസ് എം എ തകരാറുള്ള കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. ഇന്ത്യയില്‍ മൂന്നുകുട്ടികളില്‍ മരുന്ന് പ്രയോജനപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷം നീണ്ട ഗവേഷണത്തിനുശേഷമാണ് ഈ മരുന്ന് വികസിപ്പിച്ചത്. അഞ്ചുവര്‍ഷം മുമ്പ് മരുന്ന് കണ്ടെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷമാണ് പ്രയോഗിക്കാന്‍ അനുമതിയായത്' എന്നും ഡോ. സ്മിലു മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Keywords: Kozhikode Aster Mims provides free medicine worth Rs 15 crore to a 23 month old baby, Kozhikode, News, Hospital, Treatment, Doctor, Child, Lifestyle & Fashion, Kerala.


Post a Comment