മുംബൈ: (www.kvartha.com 26.09.2020) മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പോഷകാഹാരക്കുറവ് വര്‍ദ്ധിക്കുന്നുവെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കള്‍ വിശന്നിരുന്നിട്ട് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പറയുന്നു. കോവിഡ് ദുരിതം കൂടി വന്നതോടെ വീടുകളില്‍ അടച്ചിരിക്കുന്നതിനാല്‍ സ്‌കൂളുകളില്‍ നിന്ന് ലഭിച്ചിരുന്ന ഉച്ചഭക്ഷണം കൂടി ഇല്ലെന്ന് ഇവര്‍ അറിയിക്കുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഏപ്രിലില്‍ 2399 ആയിരുന്ന കേസുകള്‍ ജൂണില്‍ 2459 ആയി ഉയര്‍ന്നു. ജവഹര്‍ താലൂക്കില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 600 നിന്ന് രണ്ട് മാസം കൊണ്ട് 682 ആയി ഉയര്‍ന്നു. ഇത് 13 ശതമാനം വര്‍ദ്ധനവാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റേഷന്‍ സംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇവിടുത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
മൂന്നു വയസ്സുണ്ട് ഉമേഷിന്. എന്നാല്‍ കണ്ടാല്‍ ഒരു വയസ്സുള്ള കുഞ്ഞാണെന്നേ പറയൂ. എട്ട് കിലോ ശരീരഭാരമുണ്ടാകേണ്ട ഉമേഷിന് വെറും കിലോ മാത്രമാണ്. അതായത് ഈ പ്രായത്തില്‍ ഉണ്ടായിരിക്കേണ്ട ശരീരഭാരത്തിന്റെ വെറും 33 ശതമാനം മാത്രം. 84 സെന്റീമീറ്ററാണ് ഉയരം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിരിക്കുന്നതിനാല്‍ അവിടെ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണവും അവന്റെ സഹോദരന് കിട്ടുന്നില്ല. 'ഇപ്പോള്‍ വീട്ടില്‍ നാല് ആളുകളുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്. ഇളയകുട്ടിക്ക് തൂക്കക്കുറവുണ്ട്. അവന്റെ ആരോഗ്യകാര്യത്തിലാണ് ആശങ്ക.' ഇവരുടെ അമ്മയായ പ്രമീള പറയുന്നു.
ഭിവണ്ടിയില്‍ അതിഥി തൊഴിലാളികളായി ജോലി ചെയ്യുന്ന പ്രമീളയ്ക്കും ഭര്‍ത്താവ് അശോകിനും ലോക്ക് ഡൗണ്‍ കാലം സമ്മര്‍ദ്ദത്തിന്റേതാണ്. മുംബൈയില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരം പല്‍ഘര്‍ ജില്ലയിലെ തരാല്‍പാണ്ഡ എന്ന കുഗ്രാമത്തിലാണ് ഇവര്‍ ജീവിക്കുന്നത്. ഗോത്രവര്‍ഗവിഭാഗമായ ഇവരില്‍ 90 ശതമാനം പേരും താനെ, ഭിവണ്ടി എന്നിവിടങ്ങളില്‍ കുടിയേറ്റത്തൊഴിലാളികളായിട്ടാണ് ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവരെല്ലാം തന്നെ ജോലി നഷ്ടപ്പെട്ട് വീട്ടിനുള്ളിലേക്ക് ഒതുങ്ങി. അണ്‍ലോക്ക് ആരംഭിച്ചതിന് ശേഷവും ഇവരില്‍ പലരും ജോലി കണ്ടെത്താന്‍ പാടുപെടുകയാണ്.
ഈ ഗോത്രവിഭാഗത്തില്‍ പെട്ട കുട്ടികളില്‍ പലരും ഗുരുതരമായ പോഷകാഹാരക്കുറവാണ് നേരിടുന്നത്. വളര്‍ച്ച മുരടിച്ച അവസ്ഥയാണ് പല കുട്ടികള്‍ക്കുമുള്ളത്. ഉണക്കലരി മാത്രമാണ് ഇവരുടെ ഭക്ഷണം. അതുകൊണ്ട് തന്നെ ആവശ്യമായ പോഷകങ്ങളൊന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നില്ല. 'ഞങ്ങളുടെ കയ്യില്‍ പണമില്ല, അതുകൊണ്ട് തന്നെ അവര്‍ക്ക് പച്ചക്കറികള്‍ വാങ്ങിച്ചു കൊടുക്കാന്‍ സാധിക്കുന്നില്ല. പച്ചക്കറി കിട്ടുമ്പോള്‍ മാത്രമാണ് അവര്‍ക്ക് കൊടുക്കുന്നത്.' ജയ് താരല്‍ എന്ന മുത്തശ്ശി പറഞ്ഞു.
കുട്ടികള്‍ സ്‌കൂളില്‍ പോയിക്കൊണ്ടിരുന്ന സമയത്ത് അവര്‍ ഉച്ചഭക്ഷണം ലഭിക്കുമായിരുന്നു. സ്‌കൂളുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് അതും ലഭിക്കാതായി. മുതിര്‍ന്നവര്‍ വിശന്നിരുന്നിട്ടാണ് കുട്ടികള്‍ക്ക് രണ്ട് നേരമെങ്കിലും ഭക്ഷണം കൊടുക്കാന്‍ സാധിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ കണക്ക് അനുസരിച്ച് തൂക്കക്കുറവും പോഷകാഹാരക്കുറവുമുള്ള കുഞ്ഞുങ്ങള്‍ പാല്‍ഘറില്‍ സാധാരണയാണ്. മഹാരാഷ്ട്രയിലെ ഏറ്റവും പിന്നാക്ക മേഖലകളിലൊന്നാണ് പാല്‍ഘര്‍.