കാഞ്ഞങ്ങാട്: (www.kvartha.com 21.09.2020) ഫേസ്ബുക്ക് പ്രണയത്തിന്റെ മറ്റൊരു ദുരന്ത പര്യവസാനം കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയില്‍ അരങ്ങേറി. കാമുകിയെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി ബൈക്കില്‍ എത്തിയ തൃശൂരിലെ യുവാവ് ആ മുഖം കണ്ട് ആദ്യം വിങ്ങിപ്പൊട്ടി. പിന്നെ അവള്‍ക്ക് നേരെ കത്തി വീശി. കഥ ഇങ്ങനെയാണ്.
ഫേസ്ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ടതാണ് കാസര്‍കോട് ഉപ്പള സ്വദേശിനിയായ 'യുവതിയെ'. വളരെ പെട്ടന്നാണ് പരിചയം കടുത്ത പ്രണയമായി വളര്‍ന്നത്. മാസങ്ങളായി പരസ്പരം ചാറ്റിംഗ് തുടര്‍ന്നു.
ഫോട്ടോ പോലും പുറത്ത് വിടാത്ത രീതിയില്‍ അടക്കമുള്ള പെണ്‍കുട്ടിയായിരുന്നു കഥയിലെ കാമുകി. ഒടുവില്‍ നേരിട്ട് കാണാമെന്ന കരാറില്‍ ചാറ്റില്‍ വെച്ച് തന്നെ ഇരുവരും കരാറില്‍ ഒപ്പുവെച്ചു. '18' വയസായിരുന്നു പരിചയപ്പെട്ടപ്പോള്‍ കാമുകിയുടെ വയസ്സ്.
തൃശൂരില്‍ നിന്നും സുഹൃത്തിനെയും കൂട്ടി കാമുകിക്കുള്ള സമ്മാനങ്ങളുമായി ബേക്കല്‍ കോട്ടയുടെ സമീപത്ത് പറഞ്ഞതിലും നേരത്തെ കാമുകനും സുഹൃത്തും എത്തി. പിന്നെ കാമുകിക്കുള്ള കാത്തിരിപ്പായിരുന്നു. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേ എന്ന മമ്മൂട്ടിയുടെ മാസ് ഡയലോഗ് പോലെ
അല്‍പം വൈകിയാണ് കാമുകി എത്തിയത്.
മുഖപടം അണിഞ്ഞ കാമുകി ഏറെ നിര്‍ബന്ധിച്ച ശേഷമാണ് മുഖം ഒന്ന് നേരില്‍ കാണിച്ചത്. ഒരിക്കല്‍ മാത്രമേ ആ മുഖത്തേക്ക് നോക്കാനുള്ള ശേഷി ഉണ്ടായിരുന്നുള്ളു. മുഖം കണ്ടതും കാമുകന്‍ വിങ്ങിപ്പൊട്ടി. താന്‍ ഇത്രയും കാലം കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന സത്യം മനസ്സിലാക്കിയതോടെ 50 വയസ്സ് പിന്നിട്ട കാമുകിക്ക് നേരെ കത്തി വീശി. ബഹളമായപ്പോള്‍ വിവരമറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് കാമുകന്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ പിടിച്ചെടുത്ത ശേഷം പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച്
കേസെടുത്ത് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.
പ്രണയം കൊടുമ്പിരി കൊണ്ടപ്പോള്‍ ഗൂഗിള്‍ പേ വഴി പല തവണകളായി അര ലക്ഷം രൂപയോളം കാമുകി
കൈപ്പറ്റിയിരുന്നു. 24 കാരനായ കാമുകന്റെ അമ്മയാകാന്‍ പ്രായമുള്ള സ്ത്രീയെയാണ് താന്‍ പ്രണയിച്ചു കൊണ്ട് ചതിയില്‍പ്പെട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാല്‍ യുവാക്കളുടെ പേരില്‍ മാസ്‌ക്് ധരിക്കാത്തതിനടക്കം കേസ് എടുത്തു. വാങ്ങിയ അര ലക്ഷം രൂപയില്‍ 25,000 രൂപ തിരിച്ചു കൊടുക്കാന്‍ സ്ത്രീ തയ്യാറായി. വനിതാ പൊലീസിന്റെ സംരക്ഷണയിലാണ് സ്ത്രീയെ ഉപ്പളയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചത്.
7 വർഷം മുമ്പ് ബഷീർ കിഴിശ്ശേരി വരച്ച കാർട്ടൂൺ |