തിരുവനന്തപുരം: (www.kvartha.com 31.08.2020) വെഞ്ഞാറമൂടിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്ഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡണ്ടും സിപിഎം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ് (24) എന്നിവരാണ് മരിച്ചത്.
ബൈക്കിൽ പോവുകയായിരുന്ന ഇരുവരെയും തേമ്പാംമൂടിൽ വെച്ച് ഒരു സംഘം തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. മുഖത്തും നെഞ്ചിലുമാണ് വെട്ടേറ്റത്. നെഞ്ചില്‍ കുത്തേറ്റ മിഥ്‌ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ മൂന്നു പേരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെത്തിയ ബൈക്കും പോലീസ് പിടികൂടിയിട്ടുണ്ട്.
വെഞ്ഞാറമൂടിലെ ഇരട്ട കൊലപാതകം കോൺഗ്രസിന്റെ ആസൂത്രിത കൊലപാതകമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള കോൺഗ്രസ് ശ്രമത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
Keywords: Kerala, News, Thiruvananthapuram, DYFI, Activist, Death, Murger, Hacked to Death, Congress, Police, Case, Accused, Arrested, Custody, Kodiyeri Balakrishnan, Congress, Two DYFI activists hacked to death in Venjaramoodu; Kodiyeri called it a premeditated murder Of Congress.