Follow KVARTHA on Google news Follow Us!
ad

ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍; ഒരാളെ തിരിച്ചറിഞ്ഞു; സ്ഥിരീകരണവുമായി ഡി ആര്‍ ഐ

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ Thiruvananthapuram, News, Trending, Accidental Death, Singer, Kerala,
തിരുവനന്തപുരം: (www.kvartha.com 29.11.2019) വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡിആര്‍ഐയുടെ സ്ഥിരീകരണം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയെ വിളിച്ചു വരുത്തിയ ഡി ആര്‍ ഐ, സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നല്‍കിയിരുന്നു.

വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെയും കാരിയര്‍മാരായി പ്രവര്‍ത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവരാരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആര്‍ഐ ആരാഞ്ഞത്.

Twists and turns in violinist Balabhaskar death case, Thiruvananthapuram, News, Trending, Accidental Death, Singer, Kerala

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ച ഒരാളെ ഫോട്ടോയില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാല്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നു ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് ഡിആര്‍ഐ കലാഭവന്‍ സോബിയെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തിയത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ചികിത്സയ്ക്കിടയിലും മരിച്ചു.

ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനുട്ടിനകം താന്‍ അതുവഴി കടന്നുപോയെന്നാണ് സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്ത് നല്ല തിരക്കുണ്ടായിരുന്നു.

തന്റെ വാഹനം മുന്നോട്ടുപോയപ്പോള്‍ ഇടതു വശത്ത് ഒരാള്‍ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാള്‍ ബൈക്ക് തള്ളുന്നു. അപകടത്തില്‍പ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവര്‍ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോള്‍ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോള്‍ കുറച്ച് ആളുകള്‍ വണ്ടിയുടെ ബോണറ്റില്‍ അടിച്ച് വണ്ടിയെടുത്ത് മാറ്റാന്‍ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തില്‍ അവരുടെ മുഖം വ്യക്തമായി കണ്ടു. അവരെക്കുറിച്ച് സംശയമുണ്ടെന്നും മൊഴിയിലുണ്ട്.

ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് ഡിആര്‍ഐ സോബിയുടെ മൊഴി പരിശോധിക്കാന്‍ തീരുമാനിച്ചതും ഓഫീസിലേക്കു വിളിച്ചുവരുത്തിയതും. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായവരുടെ കൂട്ടത്തിലില്ലാത്ത ഒരാളെയാണ് സോബി തിരിച്ചറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

ബാലഭാസ്‌കറിന്റെ അപകടമരണക്കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചായതിനാല്‍ ലഭിച്ച വിവരങ്ങള്‍ അവരെ അറിയിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ലെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടത്തില്‍ ദുരൂഹതകളില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നിവേദനം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനില്‍കുമാര്‍, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുള്‍ ഹക്കിം, റഷീദ്, പ്രകാശന്‍ തമ്പി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ചിലര്‍ കൊഫെപോസ നിയമപ്രകാരം ജയിലിലാണ്. സ്വര്‍ണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Twists and turns in violinist Balabhaskar death case, Thiruvananthapuram, News, Trending, Accidental Death, Singer, Kerala.