Follow KVARTHA on Google news Follow Us!
ad

2 വയസുകാരിയായ ആല്‍ഫൈനിനെ കൊലപ്പെടുത്തിയത് സഹോദരന്റെ ആദ്യ കുര്‍ബാന ദിവസം ഇറച്ചിക്കറിയില്‍ സയനൈഡ് കലര്‍ത്തി; സിലി മരിച്ചത് ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ്; കൂട്ടത്തായി കൂട്ടമരണത്തില്‍ ജോളി അടക്കം 3പേര്‍ അറസ്റ്റില്‍

കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേര്‍ ദൂരൂഹമായിKozhikode, News, Murder, Trending, Arrested, Police, Dead Body, Kerala,
കോഴിക്കോട്: (www.kvartha.com 05.10.2019) കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേര്‍ ദൂരൂഹമായി മരിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു. കൊലപാതക കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച റോയിയുടെ ഭാര്യ ജോളി, സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണക്കടയിലെ ജീവനക്കാരനായ മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്ത ശേഷം പുറത്ത് വിട്ടു.

ജോളിയുമായി സൗഹൃദമുണ്ടായിരുന്നെന്നും, സയനൈഡ് എത്തിച്ച് കൊടുത്തത് താനാണെന്നും മാത്യു കുറ്റസമ്മതം നടത്തി. റോയിയുടെ സഹോദരിയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് കുറച്ച് മുമ്പ് പറഞ്ഞിരുന്നു. ജോളിയുടെ രണ്ട് മക്കളെയും സഹോദരനെയും ചോദ്യം ചെയ്തിരുന്നു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ കസ്റ്റഡിയിലെടുത്തതോടെ മന:സാക്ഷിയെ ഞെട്ടിക്കുന്ന ആസൂത്രിത കൊലപാതകങ്ങളുടെ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.


Koodathai murder; death of two year old and her mother feels very painful, Kozhikode, News, Murder, Trending, Arrested, Police, Dead Body, Kerala

കൂടത്തായി കൂട്ടമരണങ്ങളില്‍ ഏറ്റവും ദാരുണവും വേദനാജനകവും എന്ന് പോലീസ് വിലയിരുത്തിയത് രണ്ടുവയസ്സുകാരിയായ ആല്‍ഫൈനിന്റേയും അമ്മ സാലിയുടേയും മരണമെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പോലീസിന്റെ സ്ഥിരീകരണം.

കൃത്യമായ ആസൂത്രണത്തോടെ ഇരുവരെയും ഷാജുവിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്. സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നിനു രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. ഉടന്‍തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി. ഈ ചടങ്ങിലും ജോളിയുടെ സാന്നിധ്യം പോലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചുമണിയോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു.

ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.

ആദ്യ ഭാര്യയുടെ മരണം സംഭവിച്ച് കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍, 2017 ഫെബ്രുവരി ആറിന് ഷാജു, ജോളിയെ വിവാഹം കഴിച്ചത് നിരവധി സംശയങ്ങള്‍ക്കും എതിര്‍പ്പിനും കാരണമായിരുന്നു. അടുത്ത ബന്ധുക്കള്‍ തമ്മില്‍ നടന്ന വിവാഹം ഉറ്റവര്‍ക്കിടയിലും നീരസം ഉണ്ടാക്കി. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിവൈരാഗ്യവും സംശയങ്ങളും കൊലപാതകത്തിലേക്കെത്തിച്ചെന്നാണ് നിഗമനം.

രണ്ടു വയസ്സ് മാത്രം പ്രായമുള്ള ആല്‍ഫൈനെയും ഷാജുവിന്റെ ആദ്യഭാര്യയെയും തന്ത്രപൂര്‍വം ഒഴിവാക്കിയത് ഷാജുവുമൊത്തുള്ള ജീവിതം മുന്നില്‍ കണ്ടാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പതിനാലു വര്‍ഷത്തെ കാലയളവില്‍ ഒരേ രീതിയില്‍ ആറുമരണങ്ങള്‍ നടന്നിട്ടും ഉറ്റ ബന്ധുക്കളാരും മരിച്ച റോയിയുടെ ഭാര്യ ജോളിയെ സംശയിച്ചിരുന്നില്ല എന്നതും കുറ്റകൃത്യം ചെയ്യാന്‍ പ്രതിക്ക് കരുത്തേകി .

റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന, മരിച്ച ടോം തോമസും അന്നമ്മ തോമസും സ്ഥിരമായി ഡയറി എഴുതാറുണ്ടായിരുന്നു. ഈ ഡയറിക്കുറിപ്പുകള്‍ അപ്രത്യക്ഷമായതും പോലീസ് പരിശോധിക്കുന്നുണ്ട്. മുക്കത്തും താമരശ്ശേരിയിലും വിവിധ ബിസിനസുകള്‍ റോയിക്ക് ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വിജയമായിരുന്നില്ല. ഇതിനുള്ള പണം റോയി വാങ്ങിയിരുന്നത് അമ്മയായ അന്നമ്മയില്‍ നിന്നാണ്.

ടോം തോമസ് മരിക്കുമ്പോള്‍ 22,000 രൂപ മാത്രമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചവരായിട്ടും അക്കൗണ്ടില്‍ പണമില്ലാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. പെന്‍ഷന്‍ തുകയും എവിടെ പോയെന്നു പോലീസ് പരിശോധിക്കും.

മരിച്ച ടോം തോമസിന്റെ ഉറ്റബന്ധുവുമായി റോയി തോമസും ഭാര്യ ജോളിയും അടുപ്പത്തിലായിരുന്നുവെന്നും ടോം തോമസ് പുറത്തെവിടെയങ്കിലും പോകുന്ന സമയത്ത് ഇയാള്‍ വീട്ടില്‍ പതിവായി എത്താറുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. അന്നമ്മയുടെ മരണശേഷം, ഇയാള്‍ വീട്ടിലെത്തുന്നത് ടോം തോമസ് വിലക്കിയിരുന്നെങ്കിലും ഇയാള്‍ സന്ദര്‍ശനം തുടരുകയായിരുന്നു. എന്തിനു വേണ്ടിയാണ് ഈ സന്ദര്‍ശനങ്ങള്‍ എന്നു പോലീസ് പരിശോധിക്കുകയാണ്. ഈ ഉറ്റബന്ധു ആരാണെന്ന കാര്യത്തില്‍ പോലീസ് വ്യക്തത വരുത്തിയില്ല. ടോം തോമസിന്റെ വീട്ടിലുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലും ഇയാളുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathai murder; Death of two year old and her mother feels very painful, Kozhikode, News, Murder, Trending, Arrested, Police, Dead Body, Kerala.