പട്‌ന: (www.kvartha.com 28.02.2018) ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവുമായ ജിതന്‍ റാം മാഞ്ചി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും. ഇനി മുതല്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനൊപ്പമാകും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെന്നു മാഞ്ചി പ്രഖ്യാപിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസും മാഞ്ചിയെ മഹാസഖ്യത്തിലേക്കു സ്വാഗതം ചെയ്തു.
ലാലുവിന്റെ മകനും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായി ബുധനാഴ്ച രാവിലെ സ്വവസതിയില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എന്‍ഡിഎ വിടുന്നതായി മാഞ്ചി പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജെഹാനാബാദില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി ജെഡിയുവിന് അനുവാദം നല്‍കിയതാണു മാഞ്ചിയുടെ പെട്ടെന്നുള്ള വിട്ടുപോക്കിനു കാരണമെന്നാണു വിവരം.
ഇവിടെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ മാഞ്ചിക്കു താല്‍പര്യമുണ്ടായിരുന്നു. ഇക്കാര്യം എന്‍ഡിഎ നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ജെഡിയുവിനു സീറ്റു നല്‍കാനായിരുന്നു മുന്നണി തീരുമാനം. ഇതോടെയാണു ബന്ധം വേര്‍പ്പെടുത്താന്‍ മാഞ്ചി തീരുമാനിച്ചത്. പ്രഖ്യാപനത്തിനു മുന്നോടിയായി എച്ച്എഎം നേതാവ് ബൃഷന്‍ പട്ടേല്‍ റാഞ്ചിയിലെ ജയിലിലെത്തി ലാലുവുമായി കൂടിക്കാഴ്ച നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jitan Ram Manjhi quits NDA to join RJD-led Grand Alliance, Patna, News, Politics, Declaration, Congress, NDA, Leaders, National.