Follow KVARTHA on Google news Follow Us!
ad

ഡോ. എം എസ് വല്യത്താന് കേരള ശാസ്ത്ര പുരസ്‌കാരം സമര്‍പ്പിച്ചു

ഡോ. എം എസ് വല്യത്താന് കേരള ശാസ്ത്ര പുരസ്‌കാരം സമര്‍പ്പിച്ചു Kerala, Thiruvanathapuram, Award, Dr M S Valiathan, Kerala Sasthrapuraskaram 2013, Malayalam News
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ശാസ്ത്രസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവ വിട്ടുകൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഖ്യാത ഹൃദ്രോഗ വിദഗ്ധനും നാഷണല്‍ റിസര്‍ച്ച് പ്രൊഫസറും തിരുവനന്തപുരം ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപക ഡയറക്ടറുമായ ഡോ.എം.എസ്.വല്യത്താന് മൂന്നാമത് കേരള ശാസ്ത്ര പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്ക് വേണ്ടി കേരളം ചെയ്യുന്ന കാര്യങ്ങള്‍ ഇന്ത്യക്ക് അഭിമാനമായി മാറുന്നത് സന്തോഷകരമായ കാര്യമാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയാണ് കേന്ദ്രം ആദ്യം ഏറ്റെടുത്തത്. പ്രസ്തുത സ്ഥാപനം ഇന്ത്യയിലെ മുന്‍നിര ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നാണിപ്പോള്‍. സംസ്ഥാനത്തിനു കീഴിലുള്ള സെസ്സ് കേന്ദ്രത്തിനു കൈമാറാനുള്ള തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു കഴിഞ്ഞു. മൂന്നാമതായി പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കേന്ദ്രം താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതായും ഇക്കാര്യത്തിലുള്ള തീരുമാനം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Dr M S Valiathan presented Kerala Sasthrapuraskaram 2013

ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അവയുടെ വളര്‍ച്ചയ്ക്ക് അത് ഏറെ സഹായകമാകുമെന്നും സംസ്ഥാനത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഇതുമൂലമുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവശാസ്ത്രജ്ഞരെ പ്രോല്‍സാഹിപ്പിക്കാന്‍ പുരസ്‌കാരങ്ങളിലൂടെയും സ്‌കോളര്‍ഷിപ്പുകളിലൂടെയും വേണ്ടതെല്ലാം സംസ്ഥാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിനെ തുടക്കം മുതല്‍ 20 വര്‍ഷക്കാലം നയിച്ച ഡോ. എം.എസ്. വല്യത്താന്‍ അര്‍ഹിക്കുന്ന പുരസ്‌കാരമാണ് കേരള ശാസ്ത്ര പുരസ്‌കാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രരംഗത്ത് കേരളത്തില്‍ തുടക്കമിട്ട ഓരോ സ്ഥാപനങ്ങള്‍ക്കും വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്നും ഇന്നും പ്രസക്തമായ ആ ലക്ഷ്യങ്ങള്‍ നാം മറക്കരുതെന്നും പുരസ്‌കാരം സ്വീകരിച്ചു നടത്തിയ പ്രഭാഷണത്തില്‍ ഡോ. എം.എസ് വല്യത്താന്‍ പറഞ്ഞു. കേരളത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്തും രാജഭരണകാലത്തും തുടങ്ങിവച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയ തലമുറയിലെ വലിയൊരു വിഭാഗം അധ്യാപന രംഗത്തേക്കാണ് തിരിഞ്ഞിരുന്നത്. രാജ്യത്തെ മറ്റു ഭാഗങ്ങളിലാകട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണപ്രതിഭകളെയാണ് സൃഷ്ടിച്ചത്. ഗവേഷണത്തില്‍ ശ്രദ്ധയൂന്നുന്ന സ്ഥാപനങ്ങള്‍ ആദ്യകാലത്ത് കേരളത്തില്‍ കുറവായിരുന്നു. അതു നികത്താന്‍ സി.അച്യുതമേനോന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വമെടുത്ത തീരുമാനമായിരുന്നു ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അതിനു കീഴില്‍ വിവിധ മേഖലകളിലുള്ള ഗവേഷണ സ്ഥാപനങ്ങളുമെന്ന് ഡോ. വല്യത്താന്‍ ചൂണ്ടിക്കാട്ടി.

തന്റെ പിതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ 1992 മുതലുള്ള ജീവിതം ഡോ. വല്യത്താനോട് കടപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. അക്കാലത്ത് റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കെ.കരുണാകരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വല്യത്താന്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്തു നടത്തിയ അടിയന്തര ശസ്ത്രക്രിയയായിരുന്നുവെന്ന് മുരളീധരന്‍ ഓര്‍മിച്ചു. പിന്നീട് അമേരിക്കയില്‍ തുടര്‍ ചികില്‍സിക്കെത്തിച്ചപ്പോള്‍ പരിശോധനയുടെ രേഖകള്‍ കണ്ട അവിടുത്തെ ഡോക്ടര്‍മാര്‍, കേരളത്തിലെ ആരോഗ്യരംഗം ഇത്രത്തോളം വളര്‍ന്നോയെന്ന് അത്ഭുതം പ്രകടിപ്പിച്ചതും അന്ന് വല്യത്താന്‍ ചെയ്ത ശസ്ത്രക്രിയയാണ് തന്റെ പിതാവിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയതും കെ.മുരളീധരന്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു.
Dr M S Valiathan presented Kerala Sasthrapuraskaram 2013

ശാസ്ത്രരംഗത്ത് ഒട്ടേറെ നൂതന പദ്ധതികള്‍ക്കും പുതിയ സ്ഥാപനങ്ങള്‍ക്കും കേരളം തുടക്കമിട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെല്ലാം സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍.രാജശേഖരന്‍ പിള്ള സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പ്രൊഫസര്‍ ഓഫ് എമിനന്‍സ് ഡോ.സി.സി. കര്‍ത്ത പ്രശസ്തിപത്രം വായിച്ചു. കേരള സര്‍വ്വകലാശാല ആക്ടിംഗ് വൈസ് ചാന്‍സിലര്‍ ഡോ. എന്‍.വീരമണികണ്ഠന്‍ ആശംസകളര്‍പ്പിച്ചു. ഡോ. ആര്‍. പ്രകാശ്കുമാര്‍ നന്ദി പറഞ്ഞു.

ലോകത്തെവിടെയും പ്രവര്‍ത്തിക്കുന്ന മികച്ച മലയാളി ശാസ്ത്രജ്ഞന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നതാണ് കേരള ശാസ്ത്രപുരസ്‌കാരം. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ആര്‍ ചിദംബരം അധ്യക്ഷനായ സമിതിയാണ് ഇത്തവണ പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വല്യത്താന്‍ നല്‍കിയ ആജീവനാന്ത സംഭാവനകളിലെ മികവാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണം.

ഹൃദ്രോഗ ചികില്‍സ, ഹൃദയ ശസ്ത്രക്രിയ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വൈദ്യശാസ്ത്ര, സാങ്കേതിക മേഖലകള്‍ക്ക് മുതല്‍ക്കൂട്ടായി മാറി. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ , ചെലവുകുറഞ്ഞ ചികില്‍സയ്ക്കു സഹായകമായ ഗവേഷണത്തില്‍ മുഴുകാന്‍ പ്രാപ്തരമായ ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും സര്‍ജന്മാരുടെയും മികച്ച സംഘം ഉണ്ടാക്കാന്‍ ഡോ. വല്യത്താനു കഴിഞ്ഞു. രാജ്യത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കു മുതല്‍ക്കുട്ടാകുന്ന വിധത്തില്‍ ഹാര്‍ട്ട് വാല്‍വുകള്‍, ഓക്‌സിജനറേറ്ററുകള്‍, ബ്ലഡ് ബാഗുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ പത്തു വര്‍ഷത്തില്‍ താഴെ മാത്രം സമയമെടുത്ത് വന്‍ കുതിപ്പ് നടത്താന്‍ ഈ സംഘത്തിനു സാധിക്കുകയും ചെയ്തു.

ആയുര്‍വേദത്തെക്കുറിച്ച്, പ്രത്യേകിച്ച് ഡിഎന്‍എ പരിശോധന, 'ദോഷപ്രകൃതി'യുടെ ജനിതക അടിസ്ഥാന പരിശോധന എന്നിവയില്‍ രസായനങ്ങള്‍ക്ക് ചെലുത്താന്‍ കഴിയുന്ന ഫലത്തെക്കുറിച്ചു നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ സ്വന്തം സംഭാവന തന്നെയാണ്. ഡോ. ഹോമി ഭാഭയുടെ ശിഷ്യന്‍ എന്ന നിലയില്‍ ചരക, ശുശ്രുത, വാഗ്ഭട സംഹിതകളിലും അദ്ദേഹം പഠനം നടത്തി. വികസ്വര ലോകത്തെ ശാസ്ത്ര വികസനത്തിന്റെ സഹയാത്രികനായ അദ്ദേഹത്തിനു 2005ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ്, അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി എന്നിവയുടെ ഭാഗമായി പ്രവര്‍ത്തിച്ചു.

കേരള സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ ശേഷം സര്‍ജറിയില്‍ യു കെയിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഡോ വല്യത്താന്‍ യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലകളില്‍ നിന്നാണ് കാര്‍ഡിയാക് സര്‍ജറിയില്‍ സ്‌പെഷലൈസ് ചെയ്തത്. പിന്നീട് കനേഡിയന്‍ റോയല്‍ കോളജില്‍ നിന്ന് കാര്‍ഡിയോ വാസ്‌കുലര്‍, തൊറാസിക സര്‍ജറി എന്നിവയില്‍ ഗവേഷണം നടത്തി.

റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഹണ്ടേറിയന്‍ പ്രൊഫസര്‍ഷിപ്പ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ ആര്‍ ഡി ബിര്‍ള അവാര്‍ഡ്, ഓംപ്രകാശ് ഭാസിന്‍ അവാര്‍ഡ്, ജവഹര്‍ലാല്‍ നെഹ്രു അവാര്‍ഡ്, ധന്വന്തരി െ്രെപസ്, ആര്യവാഹത മെഡല്‍, ജെ സി ബോസ് മെഡല്‍, ജി എം മോഡി അവാര്‍ഡ്, എച്ച് കെ ഫിറോഡിയ അവാര്‍ഡ്, ബസന്തി ദേവി ആമിര്‍ ചന്ദ് െ്രെപസ് എന്നിവയും ഡോ. എം എസ് വല്യത്താനെ തേടിയെത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Thiruvanathapuram, Award, Dr M S Valiathan, Kerala Sasthrapuraskaram 2013, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment