ജൊഹനാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏക ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചൂകൂട്ടി. അര്‍ധസെഞ്ചുറി നേടിയ ജാക് കാലിസിന്റെയും (61) കോളിന്‍ ഇന്‍ഗ്രത്തിന്റെയും (78) മികവിലാണ് ആതിഥേയര്‍ 219 ല്‍ എത്തിയത്. ബെഹാര്‍ഡിന്‍ (11 പന്തില്‍ 20), ആല്‍ബി മോര്‍ക്കല്‍ ( മൂന്നു പന്തില്‍ 16) എന്നിവര്‍ പുറത്താകാതെ നിന്നു. 220 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍കണ്ട് ക്രീസിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും ഗൌതം ഗംഭീറും മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. 28 പന്തില്‍ 49 റണ്‍സ് നേടിയ ഗംഭീറും മികച്ച പിന്തുണ നല്‍കിയ ഉത്തപ്പ(18)യും ഇന്ത്യയ്ക്കു വിജയപ്രതീക്ഷ നല്‍കിയ സമയത്ത് അപ്രതീക്ഷിതമായി മഴയെത്തി. 7.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 71 റണ്‍സ് നേടി ശക്തമായ നിലയില്‍ തുടരുന്നതിനിടെയാണ് മഴയെത്തിയത്.
തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരഫലം തേടിയപ്പോള്‍ 7.5 ഓവറില്‍ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് 83 റണ്‍സ്. ഇതോടെ റണ്‍മഴയൊഴുകിയ ജൊഹന്നാസ്ബര്‍ഗിലെ പിച്ചില്‍ ഇന്ത്യയ്ക്കു 11 റണ്‍സിന്റെ പരാജയം. ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ ഇന്‍ഗ്രാമാണ് കളിയിലെ കേമന്‍. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക എന്ന തന്ത്രവുമായാണ് ഓപ്പണിംഗിനിറങ്ങിയ ജാക് കാലിസും റിച്ചാര്‍ഡ് ലെവിയും ക്രീസിലെത്തിയത്. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ പ്രവീണ്‍ കുമാര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വഴങ്ങിയത് 13 റണ്‍സ്. തുടര്‍ന്നുള്ള ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൌളര്‍മാരെ തലങ്ങുവിലങ്ങും തല്ലിച്ചതച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ 220 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യയ്ക്കു മുന്നില്‍വച്ചാണ് ദക്ഷിണാഫ്രിക്ക മടങ്ങിയത്.
ജാക് കാലിസിന്റെ ബഹുമാനാര്‍ഥമാണ് ഇരുടീമും ഏറ്റുമുട്ടിയത്. ജാക് കാലിസ് ഫൌണ്േടഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടിയാണ് ഈ മത്സരത്തില്‍ ലഭിക്കുന്ന തുക ചിലവിടുക. ഇന്ത്യക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ കുടിയേറ്റം നടത്തിയതിന്റെ 150ാം വാര്‍ഷികം കൂടെയാണെന്നതാണ് ദി ന്യൂ ഏജ് ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 മത്സരത്തിന്റെ പ്രത്യേകത.