Follow KVARTHA on Google news Follow Us!
ad

പോത്തനെതിരെ കൊലക്കുറ്റം: പോലീസ് പ്രതിക്കൂട്ടില്‍

Ramdas Pothan 
കാസര്‍കോട്: കാസര്‍കോട് വെടിവെപ്പ് സംഭവത്തില്‍ പോലീസ് സൂപ്രണ്ടായിരുന്ന രാംദാസ് പോത്തനെ പ്രതിയാക്കി സി.ബി.ഐ കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പോലീസിന് തിച്ചടിയായി. മുസ്ലിം ലീഗ് സമ്മേളനത്തിനിടയില്‍ അക്രമവും കലാപവും അഴിച്ചുവിട്ടതിനാലാണ് പോലീസിന് വെടിവെയ്‌ക്കേണ്ടി വന്നതെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ വെടിവെപ്പ് ആസൂത്രിതമായിരുന്നെന്ന് ലീഗ് ആരോപിക്കുകയും ചെയ്തിരുന്നു.
2009 നവംബര്‍ 15ന് ലീഗ് നേതാക്കളായ ഹൈദറലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തെ തുടര്‍ന്നാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അക്രമത്തില്‍ പോലീസ് സൂപ്രണ്ടായിരുന്ന രാംദാസ് പോത്തന്റെ വെടിയേറ്റ് മുഹമ്മദ് ഷഫീഖ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. എസ് പിയായിരുന്ന രാംദാസ് പോത്തന്‍ തന്നിഷ്ട പ്രകാരവും ആസൂത്രിതവുമായാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുയര്‍ത്തിയതെന്നായിരുന്നു ലീഗിന്റെ ആരോപണം.
വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണങ്ങള്‍ ത്യപ്തികരമല്ലെന്ന് കാണിച്ചാണ് ഷഫീഖിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു പിതാവിന്റെ ആവശ്യവും. കഴിഞ്ഞ സെപ്തംബറില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി നല്‍കിയ അനുമതി എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അപ്പീല്‍ പിന്‍വലിച്ചുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയതോടെ സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുങ്ങി.
എസ്പി രാംദാസ് പോത്തനെതിരെ സിബിഐ കൊലക്കുറ്റത്തിന് കേസെടുത്തത് വെടിവെയ്പ്പിനെ ന്യായീകരിച്ച പോലീസിന് കനത്ത തിരിച്ചടിയായി. ലീഗ് നിലപാടിനുള്ള അംഗീകാരമായിട്ടാണ് ലീഗ് പ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്. പോലീസ് വെടിവെപ്പിനെ രാഷ്ട്രീയമായി ന്യായീകരിച്ച സി.പി.എമ്മിനും ബി.ജെ.പിക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് നടന്ന ആക്രമണ സംഭവത്തെ കുറിച്ചും ലീഗിനെതിരെ മുഖ്യമന്ത്രിയ്ക്ക് പോലീസ് നല്‍കിയ റിപോര്‍ട്ടും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.

Keywords: Kasaragod,  Police firing, Case, Ramdas Pothan, CBI,  കാസര്‍കോട് വെടിവെപ്പ്,  കേസ് 

Post a Comment