Follow KVARTHA on Google news Follow Us!
ad

സിലിയോട് അടങ്ങാത്ത വിരോധം; മരണം ഉറപ്പാക്കാന്‍ പരമാവധി ശ്രമിച്ചു; അടുത്ത് ആശുപത്രിയുണ്ടായിട്ടും പെട്ടെന്ന് അവിടെ എത്തിക്കാതെ 10കിലോമീറ്ററോളം കാറില്‍ സഞ്ചരിച്ചശേഷം ഡോക്ടറെ കാണിച്ചു; അപ്പോഴേക്കും മരണവും സംഭവിച്ചു; പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കാനും ശ്രമിച്ചു; ഒരുമിച്ച് അന്ത്യചുംബനം നല്‍കാനുള്ള തീരുമാനം തന്റേതെന്നും ജോളി

പൊന്നാമറ്റത്തെ സിലിയോട് തനിക്ക് അടങ്ങാത്ത വിരോധമുണ്ടെന്നും Kozhikode, News, Murder, Message, hospital, Treatment, Probe, Kerala,
കോഴിക്കോട്: (www.kvartha.com 23.10.2019) പൊന്നാമറ്റത്തെ സിലിയോട് തനിക്ക് അടങ്ങാത്ത വിരോധമുണ്ടെന്നും അവരെ കൊലപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊഴി.

സിലി മരിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയര്‍' എന്ന ഫോണ്‍ സന്ദേശം ഭര്‍ത്താവ് ഷാജുവിന് അയച്ചിരുന്നു. ആശുപത്രിയില്‍ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നതാണ് ഇത്തരമൊരു സന്ദേശമയയ്ക്കാന്‍ കാരണമെന്നും ജോളി പറഞ്ഞു.

Sili was aware of Jolly-Shaju affair, Kozhikode, News, Murder, Message, hospital, Treatment, Probe, Kerala

ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ് അവരെ കൊലപ്പെടുത്താന്‍ കാരണമെന്നും ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആല്‍ഫൈനും സിലിയും ജീവിച്ചിരിക്കുമ്പോള്‍ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഭര്‍ത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരില്‍ ഷാജുവിന്റെ മാതാപിതാക്കള്‍ സിലിയോട് കലഹിച്ചു. സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തി ആദ്യം പകതീര്‍ത്തു. ഭാര്യയുടെ കാര്യത്തിലും താന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു. എന്നാല്‍ മൗനമായിരുന്നു ഷാജുവിന്റെ മറുപടി.

സിലിയുടെ മരണത്തിനു പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തില്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി മൊഴിയില്‍ പറയുന്നു.

സിലിയുടെ മരണം ഉറപ്പാക്കാന്‍ ബന്ധുക്കളുടെ കണ്‍മുന്നിലും ജോളി പരമാവധി ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുസമ്മതിച്ചു. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിച്ചെന്നാണ് ആരോപണം.

അപസ്മാരമാകാമെന്നു പറഞ്ഞ് ഭര്‍ത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയില്‍ തന്നെ കിടന്നു. ജോളി സ്വന്തം കാറില്‍ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും അത് കൂട്ടാക്കിയില്ല.

സംസ്ഥാന പാതയിലൂടെ പോയാല്‍ ഏഴു കിലോമീറ്റര്‍ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയില്‍വച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് സിലിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

ആശുപത്രിയിലെത്തും മുന്‍പ് സിലി മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തളര്‍ന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു കൊടുക്കാന്‍ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു.

സിലിയുടെ സ്വര്‍ണം ഏറ്റുവാങ്ങണമെന്നും നിര്‍ദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാല്‍ ഷാജുവാണ് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ ഒപ്പിട്ടു നല്‍കിയത്. സ്വര്‍ണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടതെന്നും പറയുന്നു.

അതിനിടെ, സിലിയുടെ സ്വര്‍ണം ഏറ്റുവാങ്ങിയത് താനാണെങ്കിലും ഷാജുവിനെത്തന്നെ ഏല്‍പിച്ചിരുന്നെന്ന് ജോളി കഴിഞ്ഞദിവസം അന്വേഷണ സംഘത്തിനു മൊഴിനല്‍കി. തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജി അശോക് യാദവ് താമരശ്ശേരിയില്‍ എത്തും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് നടക്കുന്ന അവലോകന യോഗത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sili was aware of Jolly-Shaju affair, Kozhikode, News, Murder, Message, Hospital, Treatment, Probe, Kerala.