മുംബൈ : (www.kvartha.com 17.10.2019) 50 വയസ്സുകാരിയെ കഴുത്തുമുറിച്ച് കൊന്ന കേസിലെ പ്രതി മാസങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ മന്‍സൂര്‍ ഷെയ്ക്കാണ് 50കാരിയായ ഷബീന ഷെയ്ക്കിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
കൊലയ്ക്ക് ശേഷം കോട്ടയത്ത് ഒളിച്ചുതാമസിക്കുകയായിരുന്ന മന്‍സൂര്‍ ഷെയ്ക്കിനെ, ഷബീന ഷെയ്ക്കിന്റെ പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2019 മെയ് 29നാണ് കഴുത്തുമുറിച്ച് മരിച്ച നിലയില്‍ ഷബീന ഷെയ്ക്കിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്തത്. തുടക്കത്തില്‍ മൃതദേഹം ഷബീന ഷെയ്ക്കിന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രദേശത്തെ ലോക്കല്‍ പോലീസിനൊപ്പം ചേര്‍ന്ന് സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് കേസിന് തുമ്പുണ്ടാക്കിയത്.
കൊല്ലപ്പെട്ട ഷബീനയുടെ ഒരു ജോടി പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പാദസരത്തില്‍ ജ്വല്ലറിയുടെ പേരുണ്ടായിരുന്നു. തമിഴിലായിരുന്നു ജ്വല്ലറിയുടെ പേര് എഴുതിയിരുന്നത്. തുടര്‍ന്ന് തമിഴ് നാട് കേന്ദ്രികരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ഓരോന്നായി ലഭിച്ചു.
ഓണ്‍ലൈനില്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ ജ്വല്ലറിയുടെ വിശദാംശങ്ങളും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് തമിഴ്നാട്ടിലെ തിരുവല്ലാമലയിലേക്ക് ഒരു സംഘം പോലീസുകാര്‍ അന്വേഷണത്തിനായി തിരിച്ചു. ജ്വല്ലറി ഉടമയെ ചോദ്യം ചെയ്തതോടെ കടയില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ വരുന്നവരില്‍ നല്ലൊരു ഭാഗം ആളുകളും മുസ്ലീങ്ങളാണെന്ന് അറിയാന്‍ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഫോട്ടോകളുടെയും പാദസരത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഷബീന ഷെയ്ക്കിന്റെ ബന്ധുവിനെ കണ്ടെത്തി. ഇയാളില്‍ നിന്ന് ഷബീനയെ കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങളും ലഭിച്ചു.
മുംബൈയിലെ ദാനാബന്ദറില്‍ താമസിച്ചിരുന്ന ഷബീനയെ മെയ് 16 മുതല്‍ കാണാതായ വിവരം ബന്ധു ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ബന്ധു നല്‍കിയ വിവരം അനുസരിച്ച് ഷബീനയുടെ സഹോദരനെ പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ടത് തന്റെ സഹോദരിയാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു.
ഷബീനയുടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മെയ് 14 മുതല്‍ 16 വരെ കോപ്പറില്‍ അവരുണ്ടായിരുന്നതായും കണ്ടെത്തി. പിന്നീട് മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം നിലച്ചു. ഷബീനയുടെ ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മന്‍സൂര്‍ ഷെയ്ക്ക് ഷബീനയൊടാപ്പം ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.
രണ്ടുപേരും അടുപ്പത്തിലായിരുന്നു. മന്‍സൂറിന് ബംഗാളില്‍ ഭാര്യയും കുട്ടികളും ഉണ്ട്. കൊലപാതകത്തിന് ശേഷം വ്യാജ വിലാസത്തില്‍ ബംഗാളിലേക്ക് കടന്ന മന്‍സൂറിനെ കോട്ടയത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: Woman stabbed to death following verbal altercation, 1 held, Mumbai, Accused, Arrested, Police, Crime Branch, Murder, Crime, Criminal Case, National.