Follow KVARTHA on Google news Follow Us!
ad

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ വി ബി ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്; ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസില്‍ സംഭവിച്ച സാമ്പത്തിക നഷ്ടം ഭര്‍ത്താവിനെ നിരാശനാക്കിയിരുന്നുവെന്ന് ഭാര്യയുടെ മൊഴി; ഞെട്ടലോടെ ക്രിക്കറ്റ് ലോകം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ chennai, News, Cricket, Sports, Hang Self, Police, National,
ചെന്നൈ: (www.kvartha.com 16.08.2019) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ചെന്നൈയിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അന്‍പത്തിയേഴുകാരനായ ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു തള്ളിയാണ് ചന്ദ്രശേഖറിന്റേത് ആത്മഹത്യയാണെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയല്‍പേട്ടിലെ ആശുപത്രിയിലേക്കു മാറ്റി.

Former India cricketer V.B. Chandrasekhar passes away, chennai, News, Cricket, Sports, Hang Self, Police, National

അതേസമയം ചന്ദ്രശേഖറിന്റെ ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ സെന്തില്‍ മുരുഗന്‍ വ്യക്തമാക്കി. ചന്ദ്രശേഖറിനെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്ന് ഭാര്യ സൗമ്യ മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അദ്ദേഹത്തെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്നും ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

വൈകുന്നേരം കുടുംബാഗങ്ങളോടൊപ്പം ചായ കുടിച്ച ശേഷം 5.45നാണ് ചന്ദ്രശേഖര്‍ മുറിയിലേക്കു പോയതെന്നും ഭാര്യ പോലീസിനോടു പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസില്‍ സംഭവിച്ച സാമ്പത്തിക നഷ്ടം ഭര്‍ത്താവിനെ ഏറെ നിരാശനാക്കിയിരുന്നുവെന്നും ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ 'വിബി കാഞ്ചിവീരന്‍സ്' എന്ന ടീം ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇതിനു പുറമെ വേലാച്ചേരിയില്‍ 'വിബി'സ് നെസ്റ്റ്' എന്ന പേരില്‍ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തിയിരുന്നു. ഇക്കഴിഞ്ഞ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് സീസണിലുള്‍പ്പെടെ വിബി കാഞ്ചിവീരന്‍സ് ടീമുമായി ബന്ധപ്പെട്ട് കളത്തില്‍ സജീവമായിരുന്ന ചന്ദ്രശേഖറിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

അനില്‍ കുംബ്ലെ, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ ട്വിറ്ററില്‍ ചന്ദ്രശേഖറിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ചന്ദ്രശേഖറിന്റെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

തമിഴ്‌നാടിനെ രഞ്ജി ട്രോഫിയില്‍ പരിശീലിപ്പിച്ച ചന്ദ്രശേഖര്‍, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജരുമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിച്ചത് മാനേജരായിരുന്ന ചന്ദ്രശേഖറാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former India cricketer V.B. Chandrasekhar passes away, chennai, News, Cricket, Sports, Hang Self, Police, National.