Follow KVARTHA on Google news Follow Us!
ad

ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍; പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായഹസ്തങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും വിശ്വാസി സമൂഹം

ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ Eid, Kerala, National, News, Festival, Celebration, Religion, Eid celebrations with happiness
കോഴിക്കോട്: (www.kvartha.com 12.08.2019) ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍. ഇക്കുറിയും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കുറച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കയാണ് വിശ്വാസികള്‍.

പള്ളികളിലും ഈദുഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. വിശ്വാസികള്‍ രാവിലെ തന്നെ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്. ഹജ്ജിന്റെ സമാപനം കുറിച്ചാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

അതേസമയം പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണപ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ആഘോഷങ്ങളുടെ പൊലിമ കുറച്ചിട്ടുണ്ട്.


പള്ളികളില്‍ നിസ്‌കാരം നടത്തിയ ശേഷം വിശ്വാസികള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. പരസ്പരം അശ്ലേഷിച്ചു, കുശലാന്വേഷണങ്ങള്‍ പറഞ്ഞും ബലി പെരുന്നാള്‍ സ്മരണകള്‍ പുതുക്കി. കുട്ടികളും മുതിര്‍ന്നവരും പുതുവസ്ത്രങ്ങള്‍ ധരിച്ചും പെണ്‍കുട്ടികള്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും പെരുന്നാളിനെ വരവേറ്റു. സ്ത്രീകള്‍ വീടുകളില്‍ ബിരിയാണിയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും ഒപ്പം മധുര പലഹാരങ്ങള്‍ ഉണ്ടാക്കിയും വിരുന്നുകാരെ സത്ക്കരിച്ചു.

വിവിധ തുറകളിലെ മതനേതാക്കള്‍ വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ജാതി മതദേശ വ്യത്യാസങ്ങള്‍ക്കതീതമായി മാനവികതയും സമാധാനവും സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ബലി പെരുന്നാള്‍ നല്‍കുന്നതെന്ന് വിവിധ ഇമാമുമാര്‍ അറിയിച്ചു.

വിവിധ സംഘടനകളും സ്ഥാപനങ്ങളും ദുരിതബാധിതരെ സഹായിക്കാനാണ് ഇത്തവണ പെരുന്നാള്‍ ദിവസം മുന്നിട്ടിറങ്ങിയത്. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി മറ്റു ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ചെലവാകുന്ന തുക ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികളും പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്കുള്ള സഹായങ്ങള്‍ സമാഹരിച്ചു.

മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗവും സമര്‍പ്പണവും ഓര്‍ത്തെടുത്ത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ബലി അറുക്കലും ബലിമാംസ വിതരണവും നടക്കും. മഴക്കെടുതിയുടെ ദുരിതക്കയത്തില്‍ നിന്ന് വിപണിയും മുക്തമായിട്ടില്ല. പൊതുവെ പെരുന്നാളിനോട് അടുത്ത ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നില്ല.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ചയായിരുന്നു പെരുന്നാള്‍. അവിടെയും കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മാറി വിശ്വാസികളുടെ പെരുന്നാള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Eid, Kerala, National, News, Festival, Celebration, Religion, Eid celebrations with happiness