Follow KVARTHA on Google news Follow Us!
ad

വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ചേലോട് എസ്‌റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി, ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി, കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി മാറ്റും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/08/2019)

ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുത്തു. വിവിധ മേഖലകളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും പത്താം ശമ്പള കമ്മീഷന്‍ വ്യാപിKerala, Thiruvananthapuram, News, Wayanad, kasaragod, Kothamangalam, Ernakulam, Cabinet, Cabinet Decisions 21/08/2019
തിരുവനന്തപുരം: (www.kvartha.com 21.08.2019) ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുത്തു. വിവിധ മേഖലകളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും പത്താം ശമ്പള കമ്മീഷന്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  • വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സ്ഥലം ഏറ്റെടുക്കുന്നു
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്‌റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ഇല്ല.


  • പവര്‍ലൂം തൊഴിലാളികള്‍ കൂടി ക്ഷേമനിധി ആക്ടിന്റെ പരിധിയിലേക്ക്

പവര്‍ലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ഈ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമഭേദഗതി വരുമ്പോള്‍ പവര്‍ലൂം തൊഴിലാളികള്‍ക്കു കൂടി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.


  • ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം നേടിയവര്‍ക്കും ഇനി സര്‍ക്കാര്‍ ജോലി

35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പൊതുഭരണവകുപ്പ് വഴി നിയമനം നല്‍കാന്‍ തീരുമാനിച്ചു. ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്നവര്‍ക്കു മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നത്.


  • ഉപഭാഷ തസ്തികകള്‍

പാലക്കാട് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ഹിന്ദി), അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (മലയാളം), കാസര്‍കോട് കൊടലമൊഗ്രു എസ് വി വി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കന്നട), കാസര്‍കോട് നീര്‍ച്ചാല്‍ എം എസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കന്നട), കാസര്‍കോട് ഷേണി ശ്രീ ശാരദാംബ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കന്നട), കാസര്‍കോട് പടന്ന വികെപിഎച്ച് എംഎംആര്‍ വിഎച്ച്എസ്എസ് (മലയാളം), കാസര്‍കോട് ധര്‍മ്മത്തടുക്ക ശ്രീദുര്‍ഗ്ഗാ പരമേശ്വരി എഎച്ച്എസ്എസ് (കന്നട) എന്നീ വിദ്യാലയങ്ങളില്‍ ഓരോ ഉപഭാഷ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.


  • ടൂറിസം വാരാഘോഷം
ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സപ്തംബര്‍ 10 മുതല്‍ 16 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും തീരുമാനിച്ചു.


  • പൊതുമേഖലാ ബോണസ്: മാര്‍ഗ്ഗരേഖ അംഗീകരിച്ചു
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.


  • കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ഓഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്എഫ്ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താല്പര്യം കെഎസ്എഫ്ഇ മാനേജ്‌മെന്റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെഎസ്എഫ്ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെഎസ്എഫ്ഇ നിര്‍മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും തീരുമാനിച്ചു.


  • വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും
സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.

  • തസ്തിക മാറ്റം: മുന്‍നില തുടരും
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2014 ജനുവരി മൂന്നിന് മുമ്പ് വിശേഷാല്‍ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് പത്തു ശതമാനത്തിനുമേല്‍ തസ്തികമാറ്റ നിയമനം അനുവദിച്ചിരുന്നത് തുടരാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2014 ജനുവരി മൂന്നിന്റെ ഉത്തരവ് ഭേദഗതി ചെയ്യും.

  • ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോള്‍ അപകടം സംഭവിച്ച് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട പി എസ് മനേഷിന് ഇതേ സ്ഥാപനത്തില്‍ ജനറല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ മാനുഷിക പരിഗണനയില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനിച്ചു.                                                                                                               
  • പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.                                                                                                        
  • സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിന്റെയും (കൃഷി), രണ്ട് അസിസ്റ്റന്റിന്റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കും.                                                                                                         
  • കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പളകമ്മീഷന്റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.                                                
  • കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.                                 
  • മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971ലെ കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് പെയ്‌മെന്റ് ഓഫ് ഫെയര്‍ വേജസ് ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. മോട്ടോര്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.                                                                                                    
  • മലപ്പുറം സര്‍ക്കാര്‍ വനിതാ കോളജില്‍ ഒരു സീനിയര്‍ സൂപ്രണ്ടിന്റെയും ഒരു എല്‍ഡി ക്ലാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.                                                        
  • കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.                                                                        
  • ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ 17500-39500 എന്ന ശമ്പള സ്‌കെയിലില്‍ മൂന്ന് മെക്കാനിക്കല്‍ അസിസ്റ്റന്റ് തസ്തിക പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു.                        
  • കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നതിനും തീരുമാനിച്ചു.                   
Keywords: Kerala, Thiruvananthapuram, News, Wayanad, kasaragod, Kothamangalam, Ernakulam, Cabinet, Cabinet Decisions 21/08/2019.