Follow KVARTHA on Google news Follow Us!
ad

കേരളാ കോണ്‍ഗ്രസ് പിറവിയും മാണി സാറിന്റെ വളര്‍ച്ചയും

കേരളാ കോണ്‍ഗ്രസിന്റെ പിറവിയും കെ എം മാണിയുടെ വളര്‍ച്ചയും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ Kottayam, Kerala, News, K.M. Mani, Story of KM Mani and Kerala Congress
കോട്ടയം: (www.kvartha.com 09.04.2019) കേരളാ കോണ്‍ഗ്രസിന്റെ പിറവിയും കെ എം മാണിയുടെ വളര്‍ച്ചയും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. 1959 ല്‍ കെപിസിസി അംഗമായി. 1960 മുതല്‍ 64 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായി. ആര്‍ ശങ്കറായിരുന്നു മുഖ്യമന്ത്രി. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ പി ടി ചാക്കോ പക്ഷക്കാരനായിരുന്നു മാണി.
Kottayam, Kerala, News, K.M. Mani, Story of KM Mani and Kerala Congress

ചാക്കോയുടെ കാറില്‍ സ്ത്രീയെ കണ്ട സംഭവം ഏറെ വിവാദമായി. തുടര്‍ന്ന് 1964 ഫെബ്രുവരി 14 ന് ചാക്കോ രാജിവച്ചു. രാഷ്ട്രീയം മതിയാക്കി അഭിഭാഷക വൃത്തിയില്‍ ശ്രദ്ധിച്ച ചാക്കോ ആറുമാസത്തിനകം മരിച്ചു. ചാക്കോ പക്ഷക്കാരനായിരുന്നെങ്കിലും ചാക്കോ കോണ്‍ഗ്രസ് വിടുമ്പോഴോ മരിക്കുന്നതുവരെയോ അടുപ്പമുണ്ടായിരുന്ന നേതാക്കളുടെ കൂട്ടത്തില്‍ കെ എം മാണി ഉണ്ടായിരുന്നില്ല. ചാക്കോ മരിച്ച് രണ്ടുമാസം കഴിഞ്ഞ് ഒക്ടോബര്‍ എട്ടിനു കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോഴും മാണി അതിന്റെ ഭാഗമായിരുന്നില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമത്തിലായിരുന്നു മാണി. എന്‍എസ്എസ് നേതാവും നായര്‍ സമുദായാചാര്യനുമായ മന്നത്തു പദ്മനാഭന്റെ സാന്നിധ്യത്തില്‍ കോട്ടയത്തുവച്ചായിരുന്നു കേരള കോണ്‍ഗ്രസ് പ്രഖ്യാപനം. ആദ്യ ചെയര്‍മാന്‍ കെ എം ജോര്‍ജ്, ജനറല്‍ സെക്രട്ടറി ആര്‍ ബാലകൃഷ്ണപിള്ള, ജോര്‍ജും പിള്ളയും ഉള്‍പ്പെടെ 15 ചക്കോ പക്ഷ എംഎല്‍എമാര്‍ ശങ്കര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അവസരം മുതലാക്കി പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരികയും കോണ്‍ഗ്രസ് വിമതരായ 15 പേരുടെ കൂടി വോട്ടോടെ സര്‍ക്കാര്‍ വീഴുകയും ചെയ്തു. സെപ്റ്റംബര്‍ എട്ടിനായിരുന്നു സര്‍ക്കാര്‍ രാജിവച്ചത്. കൃത്യം ഒരു മാസം തികഞ്ഞപ്പോഴായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവി.


1965 മാര്‍ച്ച് നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിലേക്ക് കോണ്‍ഗ്രസ് മാണിയെ പരിഗണിച്ചില്ല. രോഷാകുലനായ മാണി കേരള കോണ്‍ഗ്രസിലെത്തുകയായിരുന്നു. പാലയില്‍ നിന്നും കേരള കോണ്‍ഗ്രസ് ലേബലില്‍ കെ എം മാണി നിയമസഭയിലേക്ക് വിജയിച്ചു. പിന്നീടത് ചരിത്രമായി. പാലയെന്നാല്‍ കെ എം മാണി എന്നായി. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണയാണ് മാണി വിജയിച്ചത്. ഒരിക്കല്‍ പോലും പരാജയം നേരിടാത്ത കുതിപ്പ്. 1965 മുതല്‍ കേരള നിയമസഭയുടെ ചരിത്രം കെ എം മാണിയുടേത് കൂടിയായി.

1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിയാകുന്നത്. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത സിപിഎമ്മുമായി സഹകരിക്കുന്ന പ്രതിപക്ഷ എംഎല്‍എ എന്ന നിലയില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ മാണി ഒളിവില്‍ പോയിരുന്നു. കെ എം ജോര്‍ജും ബാലകൃഷ്ണ പിള്ളയും ജയിലിലുമായി. അന്ന് കെ കരുണാകരന്‍ ഒരു കളി കളിച്ചു. കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് അടര്‍ത്തിയെടുത്തു. കെ എം ജോര്‍ജും പിള്ളയും മന്ത്രിമാരാകുമെന്നായിരുന്നു ധാരണ. പക്ഷേ, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് മാണിയും ബാലകൃഷ്ണ പിള്ളയുമാണ്. പാര്‍ട്ടി ചെയര്‍മാനായ ജോര്‍ജ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയാകുന്നത് പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി മാണി ഇടപെട്ടതായിരുന്നു കാരണം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 മാര്‍ച്ച് 25 ന് രൂപീകരിച്ച കെ കരുണാകരന്‍ സര്‍ക്കാരിലും മാണി മന്ത്രിയായി തുടര്‍ന്നു. രാജന്‍ കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന്‍ ഏപ്രില്‍ 25 ന് രാജിവെച്ചു. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന കരുണാകരന്റെ സത്യവാങ്മൂലം കള്ളമാണെന്ന ഹൈക്കോടതി വിധിയാണ് കരുണാകരന്റെ രാജിക്ക് കാരണമായത്. തുടര്‍ന്ന് എ കെ ആന്റണി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും മാണി തുടര്‍ന്നു. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1978 ഒക്ടോബര്‍ മാസം എ കെ ആന്റണി രാജിവച്ചു. ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

തുടര്‍ന്ന് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സര്‍ക്കാരിലും ആഭ്യന്തര വകുപ്പ് മാണി കൈപ്പിടിയിലാക്കി. എന്നാല്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്ന സിപിഐ തീരുമാനത്തെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രി പദം രാജിവെക്കുകയും സിപിഐ സിപിഎമ്മിനൊപ്പം പോകുകയും ചെയ്തു. തുടര്‍ന്ന് മാണിയുടെ പേര് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. എന്നാല്‍ സ്പീക്കറായിരുന്ന സി എച്ച് മുഹമ്മദ് കോയക്കായിരുന്നു നറുക്ക് വീണത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസഭയ്ക്കുള്ള പിന്തുണ കേരള കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ മുഹമ്മദ് കോയ സര്‍ക്കാരും വീണു. രണ്ട് മാസം മാത്രമായിരുന്നു സിഎച്ചിന് മുഖ്യമന്ത്രി പദവി ലഭിച്ചത്.

വീണ്ടും മാണിയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും, കോണ്‍ഗ്രസ് ഇടപെട്ട് നിയമസഭ പിരിച്ചുവിട്ടതോടെ ആ അവസരവും നഷ്ടമായി. 1980 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണിയും ആന്റണി കോണ്‍ഗ്രസും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മാണിയും അംഗമായി. ധനകാര്യനിയമ വകുപ്പായിരുന്നു ലഭിച്ചത്. 1981 ഒക്ടോബര്‍ മാസം 16 ന് ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചു. ഒക്ടോബര്‍ 20ന് കേരള കോണ്‍ഗ്രസ് എമ്മും നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു കേരളത്തില്‍ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

1981 ഡിസംബറില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. മാണി അതിലും ഭാഗമായി. എന്നാല്‍ ലോനപ്പന്‍ നമ്പാടന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1982 മാര്‍ച്ചില്‍ ആ സര്‍ക്കാരും വീണു. 1982 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെ കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫ് വീണ്ടും ഭരണത്തിലെത്തി. മാണി വീണ്ടും ധനമന്ത്രിയായി. 1991 ലെയും 2001 ലെയും യുഡിഎഫ് സര്‍ക്കാരിലും മാണി മന്ത്രിയായി. 2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും മാണി ധനമന്ത്രിയായിരുന്നു.

അതിനിടെ 2014ല്‍ ബാര്‍ കേസുമായി ബന്ധപ്പെട്ട് മാണിക്കെതിരെ കോഴ ആരോപണം ഉയര്‍ന്നുവന്നു. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രിയായിരുന്ന മാണി 2015 നവംബര്‍ 10 ന് മന്ത്രിസ്ഥാനം രാജിവെച്ചു. എന്നാല്‍ 2016ലെ അടുത്ത തെരഞ്ഞെടുപ്പിലും പാലാക്കാര്‍ വിശ്വസിച്ച് നിയമസഭയിലേക്ക് അയച്ചത് മാണിയെ തന്നെയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, K.M. Mani, Story of KM Mani and Kerala Congress