Follow KVARTHA on Google news Follow Us!
ad

പാക് വനിതാ ഏജന്റ് അനികാ ചോപ്ര ഇന്ത്യന്‍ സൈനികനെ വലയിലാക്കിയത് ഇങ്ങനെ!

ഹായ്, ഹലോയില്‍ തുടങ്ങി അശ്ലീല സന്ദേശങ്ങളിലൂടെ മനം കവര്‍ന്നാണ്New Delhi, News, Facebook, Social Network, Message, Politics, Pakistan, National,
ന്യൂഡല്‍ഹി: (www.kvartha.com 14.01.2019) ഹായ്, ഹലോയില്‍ തുടങ്ങി അശ്ലീല സന്ദേശങ്ങളിലൂടെ മനം കവര്‍ന്നാണ് പാക് വനിതാ ഏജന്റ് അനികാ ചോപ്രയെന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ ഇന്ത്യന്‍ സൈനികനെ വലയിലാക്കി പല പ്രധാന രഹസ്യങ്ങളും ചോര്‍ത്തിയത്.

രാജസ്ഥാനിലെ ജയ്‌സാല്‍മേറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികന്‍, ഹരിയാന സ്വദേശി സോംബിര്‍ ആണ് നിര്‍ണായക വിവരങ്ങള്‍ പാക് ചാരന് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാജസ്ഥാന്‍ പോലീസിന്റെ പിടിയിലായത്. ഇക്കാര്യം സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

Honey trapped Jawan sent pictures of weapons to Pakistan agent, New Delhi, News, Facebook, Social Network, Message, Politics, Pakistan, National

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ മെഡിക്കല്‍ കോര്‍പ്പ്‌സിലെ ക്യാപ്റ്റന്‍ എന്ന പേരിലാണ് അനിക ചോപ്ര സോംബിറിനെ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. സുന്ദരിയായ യുവതിയുടെ ചിത്രമാണ് പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴു മാസം മുന്‍പാണ് അനികാ ചോപ്ര സോംബിറിനെ സമൂഹമാധ്യമത്തില്‍ സുഹൃത്താക്കിയത്.

ആദ്യം സാധാരണ സന്ദേശങ്ങളിലാണ് തുടങ്ങിയതെങ്കിലും പിന്നീട് വിഡിയോ ചാറ്റിങ്ങിലേക്കു മാറി. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെ ചൂടന്‍ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ഇതോടെ സോംബിര്‍ അനികയുടെ വലയിലാവുകയും ചെയ്തു. പിന്നീട് അനിക ആവശ്യപ്പെട്ട പ്രകാരം സൈനിക രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016 മുതല്‍ അനികയുടെ അക്കൗണ്ട് ഫെയ്‌സബുക്കിലുണ്ട്.

2016ലാണു ഹരിയാന സ്വദേശി സോംബിര്‍ സൈന്യത്തില്‍ ചേര്‍ന്നത്. നാലു മാസമായി നിരീക്ഷണത്തിലും കസ്റ്റഡിയിലുമായിരുന്ന സോംബിറിന്റെ അറസ്റ്റ് ശനിയാഴ്ചയാണു രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ സോംബിറിനെ ഈ മാസം 18 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇന്ത്യന്‍ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക നിര്‍മാണ യൂണിറ്റുകളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ സോംബിര്‍ അനികയ്ക്ക് അയച്ചതായാണു റിപ്പോര്‍ട്ട്. അര്‍ജുന്‍ ടാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ചാരപ്പണിക്ക് കുറച്ചു മാസം മുന്‍പ് സോംബിറിന് 5000 രൂപ ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ സഹോദരന്റെ അക്കൗണ്ടിലേക്കാണു പണം എത്തിയതെങ്കിലും പിന്നീട് സോംബിര്‍ ഇതു തന്റെ ഇ-വാലറ്റിലേക്കു മാറ്റിയിരുന്നു.

അതേസമയം കൂടുതല്‍ സൈനികര്‍ പാക് ഏജന്റിന്റെ 'ഹണി ട്രാപ്പില്‍' കുടുങ്ങിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് സൈന്യം. ഇതിനായി ഓഫിസര്‍മാരുടെയും ജവാന്മാരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കും. 50 ജവാന്മാരുമായെങ്കിലും അനിക ചോപ്ര ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അനിക ചോപ്ര എന്ന പേരിലുള്ള ഐഡി വ്യാജമാണെന്നും പാക്കിസ്ഥാനിലെ കറാച്ചിയാണ് ഇതിന്റെ ഉറവിടമെന്നുമാണ് പോലീസ് സംശയിക്കുന്നത്. സൈനികന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും എന്തൊക്കെ വിവരങ്ങളാണ് ഇയാള്‍ പാക്കിസ്ഥാനു കൈമാറിയിട്ടുള്ളതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ചില സുപ്രധാന വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങള്‍ വഴി പാക് ചാരസംഘടനയായ ഐഎസ്‌ഐ ഒരുക്കുന്ന പെണ്‍കെണി ഇന്ത്യന്‍ സൈന്യത്തിനു വലിയ തലവേദനയാണു സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഫെയ്‌സ്ബുക്കില്‍ സൈനിക വിവരങ്ങള്‍ പങ്കുവച്ച വ്യോമസേനാ ക്യാപ്റ്റന്‍ അറസ്റ്റിലായിരുന്നു.

ഹണിട്രാപ്പിനു വേണ്ടി ഐഎസ്‌ഐ നിരവധി യുവതികളെത്തന്നെ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതു വരെ ചാരസംഘടന മറവില്‍ തന്നെ നില്‍ക്കും.

ഇത്തരം വിവരങ്ങള്‍ ലഭിച്ചു തുടങ്ങുന്നതോടെ ഐഎസ്‌ഐ നേരിട്ടു രംഗത്തെത്തി ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങും. തുടര്‍ന്ന് പെട്ടെന്നുള്ള ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്ന തന്ത്രമാണു പയറ്റുന്നത്. ജവാന്മാരുമായി ഇടപെടുമ്പോള്‍ ഒരു ശൈലിയും ഓഫിസര്‍മാരെ കുടുക്കാന്‍ കുറച്ചുകൂടി മെച്ചപ്പെട്ട തന്ത്രവുമാണ് ഇവര്‍ ഒരുക്കുന്നത്.

നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ചൈനയില്‍ സെര്‍വറുള്ള രണ്ട് മൊബൈല്‍ കമ്പനികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വിവരം ആരാഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു സൈനികര്‍ക്കു പാക്കിസ്ഥാനില്‍നിന്നും മറ്റും കോളുകള്‍ വന്നു തുടങ്ങിയത്. ഇത്തരം കോളുകള്‍ ലഭിച്ചാല്‍ വിവരം അധികൃതരെ അറിയിച്ച ശേഷം സിം നശിപ്പിക്കണമെന്നാണു നിയമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Honey trapped Jawan sent pictures of weapons to Pakistan agent, New Delhi, News, Facebook, Social Network, Message, Politics, Pakistan, National.