Follow KVARTHA on Google news Follow Us!
ad

'ഞാന്‍ ആദ്യം കീഴടങ്ങാം, ഞാന്‍ സറണ്ടര്‍ ചെയ്യുന്നതോടെ പഞ്ച് പോകും, പിന്നാലെ നീയും കീഴടങ്ങിയാല്‍ കുഴപ്പമില്ല'; ഡിവൈ എസ് പി ഹരികുമാറിന്റെ അവസാന വാക്കുകള്‍

'ഞാന്‍ ആദ്യം കീഴടങ്ങാം, ഞാന്‍ സറണ്ടര്‍ ചെയ്യുന്നതോടെ പഞ്ച് പോകുംThiruvananthapuram, News, Trending, Police, Suicide, Murder, Kerala, Neyyattinkara,
തിരുവനന്തപുരം: (www.kvartha.com 14.11.2018) 'ഞാന്‍ ആദ്യം കീഴടങ്ങാം, ഞാന്‍ സറണ്ടര്‍ ചെയ്യുന്നതോടെ പഞ്ച് പോകും. പിന്നാലെ നീയും കീഴടങ്ങിയാല്‍ കുഴപ്പമില്ല' ഡിവൈ.എസ്.പി ഹരികുമാറിന്റെ ഈ വാക്കുകള്‍ വിശ്വസിച്ചാണ് ഒന്‍പത് ദിവസം ഒളിവില്‍ കഴിഞ്ഞശേഷം കല്ലമ്പലം വെയിലൂരിലെ വീടിന് സമീപത്തെ ഇടവഴിയില്‍ തിങ്കളാഴ്ച രാത്രി തങ്ങള്‍ വേര്‍പിരിഞ്ഞതെന്ന് ജുവലറി ഉടമ ബിനു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.പി ഓഫീസില്‍ രമേശ് എന്ന ഡ്രൈവര്‍ക്കൊപ്പം കീഴടങ്ങിയ ബിനുവിനെ രാത്രി മുഴുവന്‍ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.

നെയ്യാറ്റിന്‍കര സനല്‍കുമാറിന്റെ മരണത്തിന് ശേഷം പ്രതിയായ ഡിവൈ.എസ്.പിക്കൊപ്പം കേരളത്തിന് പുറത്ത് ഒളിവില്‍ കഴിഞ്ഞ ബിനു കഴിഞ്ഞ ഒന്‍പത് ദിവസത്തെ ഒളിവുജീവിതവും കീഴടങ്ങാനുള്ള ഉറപ്പില്‍ നാട്ടില്‍ തിരിച്ചെത്തിയതുവരെയുള്ള സംഭവങ്ങളും അന്വേഷണ സംഘത്തോട് വിശദമായി വെളിപ്പെടുത്തി.

Neyyattinkara DySP Harikumar's last words to Binu, Thiruvananthapuram, News, Trending, Police, Suicide, Murder, Kerala, Neyyattinkara

സനല്‍കുമാറിനെ വാഹനം ഇടിച്ച് ഗുരുതരാവസ്ഥയിലായതോടെ റൂറല്‍ എസ് പി അശോക് കുമാറിനെ വിളിച്ചു താന്‍ സ്ഥലത്തു നിന്നു മാറുകയാണെന്ന് അറിയിച്ച ഹരികുമാര്‍ തന്നെ വാഹനം ഓടിക്കാനും മറ്റുമായി കൂട്ടിന് കൂടെകൂട്ടുകയായിരുന്നു എന്നാണ് ബിനുവിന്റെ മൊഴി.

കല്ലമ്പലത്തെ വീട്ടിലെത്തിയ ഹരികുമാര്‍ ഒളിവില്‍ കഴിയുന്നതിനാവശ്യമായ പണമുള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളോടെയാണ് നാടുവിട്ടത്. തൃപ്പരപ്പില്‍ നിന്ന് കാര്‍ മാര്‍ഗം മധുര, മൈസൂര്‍ വഴി ധര്‍മ്മസ്ഥല്‍ വരെ തുടര്‍ച്ചയായി യാത്ര ചെയ്തു. സനല്‍കുമാറിന്റെ കൊലപാതകം വിവാദമാകുകയും ക്രൈംബ്രാഞ്ച് ഐ.ജി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെ ഹരികുമാര്‍ സമ്മര്‍ദത്തിലായി.

അന്വേഷണ സംഘം തങ്ങളെ പിന്തുടരുന്നുവെന്നും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനേയും തന്റെ മകനേയും അറസ്റ്റ് ചെയ്യുകയും ഹരികുമാറിന്റെ ജ്യേഷ്ഠന്‍, തന്റെ ഭാര്യ എന്നിവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതോടെ ക്രൈംബ്രാഞ്ചില്‍ നിന്ന് തനിക്ക് സഹായം ലഭിക്കില്ലെന്ന് മനസിലാക്കിയ ഹരികുമാര്‍ സേനയിലെ ചില സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ട് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചു.

കേസില്‍ ആദ്യം സഹായം വാഗ്ദാനം ചെയ്ത പലരും കൈവിടുകയും ജാമ്യം ലഭിക്കുമെന്ന് ആദ്യം ഉറപ്പ് നല്‍കിയ അഭിഭാഷകന്‍ പിന്നീട് അതിനുള്ള സാധ്യതയില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ ഡിവൈ.എസ്.പി നിരാശനായി. മതിയായ ഉറക്കവും ഭക്ഷണവുമില്ലാതെ തുടര്‍ച്ചയായുള്ള യാത്ര പ്രമേഹ ബാധിതനായ ഹരികുമാറിനെ ശാരീരികമായും തളര്‍ത്തി.

നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡില്‍ കഴിയേണ്ടി വരുന്നതിനെപ്പറ്റിയുള്ള ചിന്തകളിലും ഹരികുമാര്‍ അസ്വസ്ഥനായിരുന്നു. യാത്രയിലുടനീളം ഇതേപ്പറ്റിയായിരുന്നു അദ്ദേഹം പറഞ്ഞതു മുഴുവനും. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന യാതൊരു തോന്നലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ തോന്നിയിട്ടില്ലെന്നാണ് ബിനു ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.

തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ നിന്നാണ് കേരളത്തിലേക്ക് തിരിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തെങ്കാശി, തെന്മല വഴി കല്ലമ്പലത്തെത്തിയപ്പോള്‍ രാത്രി പത്തുമണിയായി. വീടിന് സമീപത്തെ വിജനമായ ഇടവഴിയില്‍ കാറില്‍ നിന്നിറങ്ങിയശേഷം കീഴടങ്ങാനെന്ന മട്ടില്‍ യാത്ര പറഞ്ഞിറങ്ങിയെന്നും ബിനു മൊഴി നല്‍കി.

രാത്രി ഏഴുമണി മുതല്‍ പത്തര വരെ ഇടയ്ക്കിടെ ഫോണ്‍ ഓണ്‍ ആക്കിയ ഹരികുമാറിനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോളെടുത്തെങ്കിലും സംസാരിച്ചില്ല. രാത്രി പത്തരയോടെ വെയിലൂരിലെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ടവര്‍ ലോക്കേഷന്‍ കാണപ്പെട്ടത്. ഹരികുമാറിനെ കല്ലമ്പലത്താക്കിയശേഷം ബിനുവും കാറോടിച്ചിരുന്ന രമേശും കാര്‍ നെയ്യാറ്റിന്‍കര ചായക്കോട്ട് കോണത്തെ വീട്ടിലെത്തിച്ചു.

അവിടെ നിന്ന് രമേശിന്റെ ബന്ധുവീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ കീഴടങ്ങാന്‍ തയ്യാറെടുത്തിരിക്കുമ്പോഴാണ് ഹരികുമാറിന്റെ മരണവാര്‍ത്തയറിഞ്ഞത്. തുടര്‍ന്ന് കീഴടങ്ങല്‍ താത് കാലികമായി മാറ്റിയെങ്കിലും രാത്രിയോടെ ക്രൈംബ്രാഞ്ച് എസ്. പി ഓഫീസിലെത്തുകയായിരുന്നു. മൊഴികള്‍ ആവര്‍ത്തിച്ച് പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Neyyattinkara DySP Harikumar's last words to Binu, Thiruvananthapuram, News, Trending, Police, Suicide, Murder, Kerala, Neyyattinkara.