Follow KVARTHA on Google news Follow Us!
ad

കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്ന പോലീസുകാര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്; ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായാല്‍ തലയില്‍ തൊപ്പിയുണ്ടാവില്ല

കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവര്‍ സേനയിലുണ്ടാവില്ലെന്ന് Thiruvananthapuram, News, Warning, Murder case, Police, Kottayam, Suspension, Kerala,
തിരുവനന്തപുരം: (www.kvartha.com 08.11.2018) കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവര്‍ സേനയിലുണ്ടാവില്ലെന്ന് പോലീസിന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായാല്‍ തലയില്‍ തൊപ്പിയുണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്.

ജനപക്ഷത്തു നിന്ന് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം അവഗണിച്ചുള്ള പോക്ക് അവസാനിപ്പിക്കണം. ഏതുഘട്ടത്തിലും സേനാംഗങ്ങള്‍ മാന്യത കൈവിടരുത്. തുടങ്ങിയ നിര്‍ദേശങ്ങളാണ് കുഴപ്പക്കാരായ പോലീസുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം.


വാരാപ്പുഴയിലും കോട്ടയത്തും വീഴ്ച വരുത്തിയവര്‍ അറസ്റ്റിലായിട്ടും ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ കിട്ടിയിട്ടും ഒരുവിഭാഗം പോലീസുകാര്‍ നല്ലപാഠം പഠിക്കുന്നില്ല.

നെയ്യാറ്റിന്‍കരയില്‍ 32കാരന്‍ കാര്‍ കയറി കൊല്ലപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ടത് ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിയാണ്. കൃത്യനിര്‍വഹണത്തിലെ വീഴ്ചയുടെ പേരില്‍ മൂന്നു ഡസനോളം പോലീസുകാര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. എസ്.ഐമാര്‍ അടക്കം കേസില്‍ പ്രതികളാവുന്നു. വകുപ്പുതല അന്വേഷണവും മറ്റ് കുരുക്കുകളുമുണ്ട്.

എന്നിട്ടും പോലീസിലെ ക്രിമിനലുകള്‍ വര്‍ധിക്കുകയാണ്. ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനിടെയാണ് ഡിവൈ.എസ്.പി കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടത്.

''സര്‍ക്കാരിന്റെ പോലീസ് നയത്തിന് അനുസരിച്ചാവണം പോലീസ് പ്രവര്‍ത്തിക്കേണ്ടത്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും. നിയമത്തിലെ ഏറ്റവും ശക്തമായ വകുപ്പുകള്‍ പ്രകാരമുള്ള നടപടിയാവും കുഴപ്പക്കാര്‍ക്കെതിരേ കൈക്കൊള്ളുക. പിരിച്ചുവിടല്‍ മാത്രമല്ല, നിയമപ്രകാരം ചെയ്യാവുന്നതെല്ലാം ചെയ്യും''എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

പോലീസ് ആക്ടിലെ 86സി പ്രകാരം ധാര്‍ഷ്ട്യം കാട്ടുകയും പരാതികള്‍ അവഗണിക്കുകയും ചെയ്യുന്ന പോലീസുകാരെ പിരിച്ചുവിടാനാവും. പെരുമാറ്റദൂഷ്യമോ ശാരീരികമാനസിക കുറവുകളോ കണ്ടാലും പിരിച്ചുവിടാം. പോലീസ് ആക്ടിലെ 2012ലെ ഭേദഗതി പ്രകാരവും പിരിച്ചുവിടാം.

തുടരുന്ന ദുഃശീലങ്ങള്‍

1) മൂന്നാംമുറ സ്‌റ്റേഷനുകളിലും പുറത്തും മൂന്നാംമുറ തുടരുകയാണ്. യൂണിഫോമിലല്ലാത്തവരും നാട്ടുകാരോട് കൈത്തരിപ്പ് തീര്‍ക്കുന്നു

2) പക്ഷംചേരല്‍ സാമുദായികമോ രാഷ്ട്രീയമോ ആയ പക്ഷംചേരലുകള്‍ നിര്‍ബാധം തുടരുന്നു. രാഷ്ട്രീയമാഫിയാ ബന്ധം ശക്തമായി

3) ചാടിപ്പിടിക്കല്‍ വളവുകളില്‍ മറഞ്ഞുനിന്ന് ചാടിവീണുള്ള വാഹനപരിശോധന ശക്തമായിട്ടുണ്ട്. പെറ്റിയടിക്കല്‍ രാപ്പകല്‍ ഭേദമില്ലാതെ

ജനങ്ങളോട്

മാന്യമായേ പെരുമാറാവൂ

ബലപ്രയോഗം പാടില്ല

പരുഷമായി തട്ടിക്കയറരുത്

പക്ഷപാതം വേണ്ട

സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന

''കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പിയെ ഉടനടി സസ്‌പെന്‍ഡു ചെയ്തു. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കര്‍ശന നടപടിയുണ്ടാവും. ഒരു വിട്ടുവീഴ്ചയുമില്ല.''

- എം.വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Govt warning Kerala police, Thiruvananthapuram, News, Warning, Murder case, Police, Kottayam, Suspension, Kerala.