Follow KVARTHA on Google news Follow Us!
ad

പരിസ്ഥിതി ധവളപത്രം അംഗീകരിച്ചു; മണ്ണും വെള്ളവും വായുവും സംരക്ഷിക്കാന്‍ പ്രവര്‍ത്തന പദ്ധതി നടപ്പാക്കും

കേരളത്തിന്റെ ജൈവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധ ജലവും സംരക്ഷിക്കുന്നതിന്Kerala, Thiruvananthapuram, News, Environmental problems, Eco white Paper approved
തിരുവനന്തപുരം: (www.kvartha.com 23.05.2018) കേരളത്തിന്റെ ജൈവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധ ജലവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം പ്രഖ്യാപിക്കുന്നു. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പരിസ്ഥിതിയുടെ സവിശേഷതകള്‍ മനസ്സിലാക്കണം. പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കണം. പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എതൊക്കെ മേഖലകളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും തീരുമാനിക്കണം. ഇതു സംബന്ധിച്ച് അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് ധവളപത്രം വഴി തുടക്കം കുറിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.


സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ധവളപത്രത്തിന്റെ തുടര്‍ച്ചയായി പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കുന്നതാണ്. അതിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും പ്രവര്‍ത്തന പദ്ധതി കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നതിനും സമിതി രൂപീകരിക്കും. വിവിധ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണവും ജനകീയ പങ്കാളിത്തവും ഉറപ്പാക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക.

സംസ്ഥാനത്തെ 44 നദികളില്‍നിന്നുളള ജലവിഭവത്തിന്റെ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 65 ലക്ഷം കിണറുകള്‍ ഉണ്ട്. ഒരു ചതുരശ്ര കി.മീറ്ററില്‍ 200 കിണറുകള്‍. 80 ശതമാനം കിണറുകളും വിസര്‍ജ്യ വസ്തുക്കളില്‍ കാണുന്ന ബാക്ടീരിയകളാല്‍ മലിനമാണ്. 11,309 ചതുരശ്ര കി.മീറ്ററാണ് വനമുളളത്. 2013ലെ ദേശീയ വനസര്‍വ്വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനിബിഡ വനവും നിബിഡ വനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇടവിട്ട വനം 1423 ചതുരശ്ര കി.മീറ്റര്‍ വര്‍ധിച്ചു. ആകെയുളള വനപ്രദേശത്തിന്റെ 13 ശതമാനം തോട്ടങ്ങളാണ്. സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി 1.61 ലക്ഷം ഹെക്ടറാണ്. ആകെ 4354 തണ്ണീര്‍ത്തടങ്ങള്‍. സംസ്ഥാനത്തെ കണ്ടല്‍ വനങ്ങളുടെ വിസ്തൃതി 2009നെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. 2009ല്‍ 5 ചതുരശ്ര കി.മീറ്ററായിരുന്നു കണ്ടല്‍ കാടുകള്‍. 2015ലെ സര്‍വ്വേ പ്രകാരം 9 ചതുരശ്ര കി.മീറ്റര്‍ കണ്ടല്‍ കാടുണ്ട്.

മണല്‍ ഖനനം, കയ്യേറ്റം, കൃഷിയിടങ്ങളില്‍ നിന്ന് ഒഴുകിവരുന്ന രാസപദാര്‍ത്ഥങ്ങള്‍, വാസകേന്ദ്രങ്ങളില്‍നിന്നുളള മലിനജലവും ഖരമാലിന്യവും, ജലസസ്യങ്ങളുടെ അനിയന്ത്രിതമായ വ്യാപനം തുടങ്ങിയവയെല്ലാം കേരളത്തിലെ നദികളുടെ ആവാസവ്യവസ്ഥയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. നീര്‍ത്തടപ്രദേശത്തെ വനനശീകരണം, നദീയോട് ചേര്‍ന്നുളള സസ്യലതാദികളുടെ നാശം എന്നിവ നദിയുടെ ആവാസവ്യവസ്ഥയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന മറ്റ് ഘടകങ്ങളാണ്. കേരളത്തിലെ നദികളെല്ലാം രൂക്ഷമായ നിലവാരത്തകര്‍ച്ച നേരിടുന്നുണ്ട്. വിസര്‍ജ്യങ്ങള്‍ എല്ലാ നദികളെയും മലിനമാക്കുന്നുണ്ട്. നദീതീരത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നുളള മലിനീകരണവും സംസ്‌കരിക്കാത്ത നഗരമാലിന്യങ്ങളും നദികളെ കൂടുതല്‍ മലിനമാക്കുന്നു. വ്യവസായ മാലിന്യം, ലോഹപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ വേമ്പനാട് തണ്ണീര്‍ത്തടത്തിലുണ്ടാക്കുന്ന മലിനീകരണം ചെറുതല്ല.

നിര്‍മ്മാണമേഖലയ്ക്കാവശ്യമായ പുഴ മണലിന്റെ ക്ഷാമം പലപ്പോഴും വിവേചനരഹിതമായ മണല്‍ഖനനത്തിന് ഇടയാക്കുന്നു. നിര്‍മ്മാണമേഖലയെ പരിഗണിച്ചുകൊണ്ട് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന് പരിശോധിക്കേണ്ടതുണ്ട്.

നെല്‍വയലുകളുടെ വിസ്തൃതി 1965ല്‍ 7.53 ലക്ഷം ഹെക്ടറായിരുന്നു. 201415ല്‍ അത് 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഉല്‍പാദനക്ഷമതയും ചുരുങ്ങി. ഒരു ഹെക്ടറിന് 2.837 ടണ്‍ നെല്ലാണ് ലഭിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യ പോഷാകാഹാര സുരക്ഷയെ ഇത് ബാധിച്ചിട്ടുണ്ട്. നമ്മുടെ വിളകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ഖരമാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. ഖരമാലിന്യം നമ്മുടെ കുടിവെളള ലഭ്യതയെയും ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. പ്രദേശികമായി 90,563 മാലിന്യസംസ്‌കരണ പദ്ധതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വായുമലിനീകരണം സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. വാഹനഗതാഗതം, വ്യവസായം, നിരത്തിലെ പൊടിപടലങ്ങള്‍ എന്നിവയാണ് പ്രധാനമായും വായുവിനെ മലിനമാക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണെന്നും ധവളപത്രം പറയുന്നു.

Keywords: Kerala, Thiruvananthapuram, News, Environmental problems, Eco white Paper approved