Follow KVARTHA on Google news Follow Us!
ad

ദയയില്ലാത്ത നാട്ടിലെ ദയാവധം

ഈ അടുത്ത് രാജ്യത്തെ പരമോന്നത കോടതി ഒട്ടേറെ ചരിത്ര വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചിലതൊക്കെ ജുഡീഷ്യറിയോടുള്ള ജന വിശ്വാസം ഊട്ടിയുറപ്പിക്കാനും മറ്റു ചിലത് ആ Article, Trending, Court, wedding, Supreme Court of India, Mercy killing in cruel country!, Article
അബ്ദുല്ല കെ.കെ. കുമ്പള

(www.kvartha.com 13.03.2018) ഈ അടുത്ത് രാജ്യത്തെ പരമോന്നത കോടതി ഒട്ടേറെ ചരിത്ര വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചിലതൊക്കെ ജുഡീഷ്യറിയോടുള്ള ജന വിശ്വാസം ഊട്ടിയുറപ്പിക്കാനും മറ്റു ചിലത് ആ വിശ്വാസം തകര്‍ക്കാനും കാരണമായിട്ടുണ്ട്. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസുമാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ ഞെട്ടലോടെ അനുഭവിച്ചറിഞ്ഞ നമുക്ക് ആശ്വസിക്കാവുന്ന ഒരു വിധിയായിരുന്നു ഈ അടുത്ത് ഹാദിയ വിഷയത്തില്‍ കോടതി പുറത്തുവിട്ടത്.

പരസ്പര സമ്മതത്തോടെ നടത്തിയ വിവാഹത്തെ റദ്ദാക്കിയ ഹൈക്കോടതി വിധിയെ തിരുത്തുകയാണിവിടെ സുപ്രീം കോടതി ചെയ്തത്. തീര്‍ത്തും നിഷ്പക്ഷവും നീതിയുക്തവുമായ തീരുമാനം. പക്ഷെ ദയാവധം ചര്‍ച്ച ചെയ്യുന്നിടത്ത് സുപ്രീം കോടതി ഒരല്‍പ്പം പരാചയപ്പെട്ടുവെന്നു വേണം കരുതാന്‍. കാരണം മാന്യമായി ജീവിക്കാന്‍ അവകാശമുണ്ടെന്നതു പോലെ മാന്യമായി മരിക്കാനും അവകാശമുണ്ടെന്നും അതിനാല്‍ ജീവിതത്തിലേക്കുളള തിരിച്ചുവരവ് പ്രതീക്ഷിക്കപ്പെടാത്തവരുടെ മരുന്നുകളും ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളും ഒഴിവാക്കി അവരെ ദയാവധത്തിന് വിധേയമാക്കാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. മുമ്പ് പല തവണ പാര്‍ലമെന്റിലും മറ്റും ചര്‍ച്ച ചെയ്ത് അംഗീകരിക്കപ്പെടാതെ പോയതും ഇതേ സുപ്രീം കോടതിയില്‍ തന്നെ എതിര്‍ക്കപ്പെട്ട വിഷയവും കൂടിയാണിതെന്ന് ഇതിനോടൊപ്പം കൂട്ടി വായിക്കണം.

2011 ല്‍ കൂട്ടമാനഭംഗത്തിനിരയായി മസ്തിഷ്‌ക മരണം സംഭവിച്ച ഒരു നഴ്‌സിന് ദയാവധം അനുവദിക്കണമെന്ന ആവശ്യത്തെ അന്നത്തെ സുപ്രീം കോടതി എതിര്‍ത്തിരുന്നു. അതിനെയൊക്കെയും പഴങ്കഥകളാക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതിയുടെ ആ ചരിത്ര വിധി.
ദയനിറഞ്ഞ മനസുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ദയാവധം എത്രമാത്രം വിശ്വാസ പൂര്‍ണവും കാര്യക്ഷമവുമാകുമെന്ന് നമുക്ക് കണ്ടറിയാം.

പട്ടാപ്പകല്‍ നടുറോട്ടില്‍ വെടിക്കൊലപ്പെടുത്തി യാതൊരു സങ്കോചവുമില്ലാതെ ജനമധ്യത്തില്‍ ഇറങ്ങി നടക്കുന്നവരും അപകടത്തില്‍പ്പെട്ട് നടുറോട്ടില്‍ രക്തം വാര്‍ന്ന് കിടക്കമ്പോള്‍ ഒന്ന് ആശുപത്രിയിലെത്തിക്കാനെങ്കിലും ദയ കാണിക്കാത്തവരും വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ തെരുവിലിറക്കി തിരിഞ്ഞു നോക്കാത്തവരും, എന്തിനേറെ ചലനമറ്റ് കിടക്കുന്ന ശരീരത്തോടു പോലും ദയ കാണിക്കാതെ കുടുംബക്കാരെ പറ്റിച്ച് ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടത്തി പണം വാരുന്നവും തെരുവിന്റെ മക്കളായി അങ്ങാടിത്തിണ്ണകളില്‍ ഉറങ്ങിക്കിടക്കുന്ന പിഞ്ചുമക്കളെ തട്ടിക്കൊണ്ടുപോയി നിര്‍ദാക്ഷിണ്യം കൊന്ന് അവയവങ്ങള്‍ കവര്‍ന്ന് വില്‍പന നടത്തുന്നവരും വിശപ്പടക്കാന്‍ ഒരിറ്റ് ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ മാനസിക രോഗിയെ തല്ലിക്കൊല്ലുന്നവരും അമ്മാനമാടുന്ന നമ്മുടെ രാജ്യം. ഇവിടെയാണ് ദയാവധം അനുവദിച്ചു കൊടുക്കാന്‍ പോകുന്നതെന്ന് ഒരു പക്ഷെ ആ ചീഫ് ജസ്റ്റിസ് ഓര്‍ത്തു കാണില്ല.

അറിയുക, ഇവിടെ ദയാവധം ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് വരുത്തിത്തീര്‍ക്കുക. സമ്മതപത്രം നല്‍കിയതിന് ശേഷവും പ്രത്യേക മെഡിക്കല്‍ വിഭാഗത്തിന്റെ നിരീക്ഷണ ശേഷവുമായിരിക്കണം ദയാവധമെന്ന നിബന്ധനകളൊന്നും യഥാവിധി ഇവിടെ പാലിക്കപ്പെടണമെന്നില്ല. മെഡിക്കല്‍ പരിശോധന കഴിഞ്ഞ് മരിച്ചെന്ന് വിധിയെഴുതി സംസ്‌കരിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജീവന്‍ തുടിച്ചതും പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിലെത്തിച്ച ശരീരം ചലിച്ചതും നാം വായിച്ചെടുത്ത വാര്‍ത്തകള്‍ തന്നെയാണ്. സാക്ഷാല്‍ ഡോകടര്‍മാര്‍ക്കു പോലും ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് തറപ്പിച്ച് പറയാനാവില്ലെന്നിരിക്കെ പിന്നെങ്ങനെ ദയാവധത്തിന് സമ്മതം മൂളും?
സ്വത്തിനും സ്ഥാനത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ആധുനിക തലമുറ ദയാവധത്തെ ചൂഷണം ചെയ്യുകയേ ഉള്ളൂ.
ദയാവധം അനുവദിച്ച രാജ്യങ്ങളില്‍ ഓരോ വര്‍ഷവും ദയാവധത്തിനിരയാവുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. അതൊക്കെയും കണ്ടു കൊണ്ടാണ് ഇന്നും പല രാഷ്ടങ്ങളും ദയാവധത്തെ എതിര്‍ത്തുന്നതും അതിന് തുനിയുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നതും.

പണത്തിന് മുകളില്‍ പരുന്തുപോലും പറക്കാത്ത ഈ ചുറ്റുപാടില്‍ മാന്യമായി മരിക്കുന്നതിന് പകരം അക്രമപരമായി കൊല്ലപ്പെടുകയാണുണ്ടാവുക. കോടതി വിധിയുടെ പിന്തുണ കൊണ്ട് അവ കൊലപാതകമാവുകയുമില്ല. ദയവധത്തിന്റെ ലേബലില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരികയും ചെയ്യും. ദയാവധം രാജ്യത്തെ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള ഭീഷണിയാണെന്ന് സര്‍ക്കാരും കോടതിയും ഇനിയെങ്കിലും തിരിച്ചറിയണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Trending, Court, wedding, Supreme Court of India, Mercy killing in cruel country!, Article
< !- START disable copy paste -->