പത്തംതിട്ട:(www.kvartha.com 20/02/2018) ദമ്പതികളുടെ സ്വസ്ഥ ജീവിതത്തിനും സന്തോഷത്തിനും തടസമാകുന്ന ഇടപെടലുകള്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. അടൂര്‍ ഏഴംകുളത്ത് വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ത്രിദിന വിവാഹപൂര്‍വ-കുടുംബ കൗണ്‍സലിംഗ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കമ്മീഷന്റെ മുന്നിലെത്തുന്ന ചില പരാതികളില്‍ പരിഹാര നടപടികള്‍ക്ക് തടസമായി രക്ഷിതാക്കളുടെ അനാവശ്യ ഇടപെടലുകള്‍ കാണുന്നുണ്ട്. പ്രശ്‌നങ്ങളെ ഇത് സങ്കീര്‍ണമാക്കുന്നു. പരസ്പരമറിഞ്ഞും ആശയവിനിമയം നടത്തിയുമുള്ള ഇടപെടലുകളും വ്യക്തമായ ആസൂത്രണവുമാണ് ദാമ്പത്യ ജീവിത വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. പരസ്പര വിശ്വാസത്തോടെയും രക്ഷിതാക്കളുടെ ആഗ്രഹമറിഞ്ഞും ദമ്പതികള്‍ ചേര്‍ന്ന് തീരുമാനമെടുത്തു കഴിഞ്ഞാല്‍ അവര്‍ക്കിടയില്‍ ഭിന്നതയുണ്ടാകുന്ന ഇടപെടലുകളില്‍നിന്ന് രക്ഷിതാക്കള്‍ ഒഴിഞ്ഞു നില്‍ക്കണം.
വരുംവരായ്കകള്‍ ഓര്‍മപ്പെടുത്തുമ്പോള്‍ തന്നെ മക്കള്‍ക്കിടയില്‍ ദുസ്വാധീനം സൃഷ്ടിച്ച് ഭിന്നിപ്പുണ്ടാക്കുന്നത് ദാമ്പത്യ ജീവിതം തകര്‍ക്കും. നിര്‍ണായക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ തികച്ചും തുറന്ന സമീപനത്തോടെയുള്ള ചര്‍ച്ചകള്‍ വേണം. ചെറിയ കാര്യങ്ങളുടെ പേരില്‍ രൂപം കൊള്ളുന്ന വിഷയങ്ങളാണ് ആര്‍ക്കും പരിഹരിക്കാന്‍ കഴിയാത്ത വിധം മുറിവുകളായും വേര്‍പിരിയലുകളായും മാറുന്നതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബുജാന്‍ അധ്യക്ഷത വഹിച്ചു. ജെ.സനില്‍, പ്രസന്നാ രാജന്‍, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Inauguration, Complaint, Women commission member shahida kamal comment on family issue