Follow KVARTHA on Google news Follow Us!
ad

വെട്ടിലായി മുന്നോക്ക സംവരണ തീരുമാനം; ഇനിയെന്തെന്ന് ആശയക്കുഴപ്പം

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍Thiruvananthapuram, News, Politics, Religion, Cabinet, Protesters, CPM, Criticism, Chief Minister, Pinarayi vijayan, SNDP, Kerala,
തിരുവനന്തപുരം: (www.kvartha.com 12.01.2018) ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായി. പിന്നോക്ക സമുദായങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കിവരുന്ന സംവരണത്തിനു പുറമേ മുന്നോക്ക സമുദായങ്ങള്‍ക്കുകൂടി സംവരണം നല്‍കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ഇത് പുറത്തുവന്നതോടെ മുന്നോക്ക കാര്‍ഡിറക്കി കളിക്കാനുള്ള സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നീക്കത്തിനു തിരിച്ചടി നേരിട്ടതായി വിലയിരുത്തപ്പെടുന്നു. സര്‍ക്കാരിന്റെ നിയമ സെക്രട്ടറിയാണ് രേഖാമൂലമുള്ള വിശദമായ ഉപദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 15നാണ് സംസ്ഥാന മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതിനെതിരെ പിന്നോക്ക സമുദായങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ശിവഗിരി മഠത്തിലെ സ്വാമിമാര്‍ ആ തീരുമാനത്തെ വിമര്‍ശിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിക്കുക പോലും ചെയ്തിരുന്നു.

ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐയുടെ നാല് മന്ത്രിമാരും വിട്ടുനിന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതിക്ക് കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനുള്ള തീരുമാനവും ഉണ്ടായിരുന്നു. അതിനിടെയാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കുന്ന നിയമോപദേശം.

കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചത്. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത് എന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഹിന്ദുക്കളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് നിയമനം ഇല്ല. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് ഇപ്പോള്‍ അനുവദിച്ചിട്ടുളളത്.

ഈ 18 ശതമാനത്തില്‍ നിന്ന് 10 ശതമാനം തസ്തികകള്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യാനാണ് തീരുമാനം. ഈഴവ സമുദായത്തിന് ഇപ്പോഴുളള സംവരണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി വര്‍ധിക്കും. പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തിന്റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരും. ഈഴവര്‍ ഒഴികെയുളള ഒബിസി സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി വര്‍ധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ തീരുമാനം നടപ്പാക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനായിരുന്നു തീരുമാനം.

രാജ്യത്താദ്യമായി ദേവസ്വംബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കുകവഴി ഭരണഘടനാ ലംഘനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സര്‍ക്കാരെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. എസ് എന്‍ ഡി പി യോഗം ജനറല്‍ കൗണ്‍സില്‍ ഇതിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Set back to LDF government on reservation issue, Thiruvananthapuram, News, Politics, Religion, Cabinet, Protesters, CPM, Criticism, Chief Minister, Pinarayi vijayan, SNDP, Kerala.