Follow KVARTHA on Google news Follow Us!
ad

ഗാംഗുലി പറഞ്ഞത് കേട്ടിരുന്നെങ്കില്‍? സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ച ഇന്ത്യന്‍ Virat Kohli, Cricket Test, Sports, World,
പ്രിട്ടോറിയ: (www.kvartha.com 17.01.2018) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 151ല്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയവും പരമ്പരയും സ്വന്തം.

135 റണ്‍സിനാണ് ആതിഥേയരുടെ വിജയം. എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ- മുഹമ്മദ് ഷാമി സഖ്യമാണ് ഒരു ഘട്ടത്തില്‍ ഏഴിന് 87 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്.

India vs South Africa, 2nd Test, Day 5, Highlights: As it happened, Virat Kohli, Cricket Test, Sports, World

ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി ആറും റബാഡ മൂന്നും വിക്കറ്റും വീഴ്ത്തി. സെഞ്ചൂറിയന്‍ ടെസ്റ്റിലെ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതല്‍ ജൊഹന്നാസ് ബര്‍ഗില്‍ നടക്കും.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക - 335 ; 258, ഇന്ത്യ - 307 ; 151

87 റണ്‍സെടുക്കുമ്പോഴേക്കും രോഹിത് ശര്‍മ ഒഴികെയുള്ള അംഗീകൃത ബാറ്റ്‌സ്മാന്‍മാരെല്ലാം പവലിയനില്‍ തിരിച്ചെത്തിയതോടെ അനിവാര്യമായ തോല്‍വിയെ എത്രനേരം പ്രതിരോധിച്ചു നില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്. എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് വിദൂര പ്രതീക്ഷ സമ്മാനിച്ച രോഹിത് - ഷാമി സഖ്യം പൊളിച്ച് കഗീസോ റബാഡ ഇന്ത്യയെ പെട്ടെന്നുതന്നെ ചുരുട്ടിക്കെട്ടി. 47 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷാമി 24 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സെടുത്ത് പുറത്തായി.

മൂന്നിന് 35 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. 47 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത പൂജാര റണ്ണൗട്ടാവുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വന്ന പാര്‍ഥിവ് പട്ടേലിനെ കഗീസോ റബാഡയുടെ പന്തില്‍ ഉജ്വലമായ ക്യാച്ചിലൂടെ മോണി മോര്‍ക്കല്‍ മടക്കിയതോടെ കളി തീരുമാനമായി. 49 പന്തില്‍ രണ്ടു ബൗണ്ടറികളോടെയാണ് പട്ടേല്‍ 19 റണ്‍സെടുത്തത്.

ടെസ്റ്റ് കളിക്കാന്‍ താന്‍ ഇനിയും പൂര്‍ണ സജ്ജനല്ല എന്നു തെളിയിച്ച് നിരുത്തരവാദിത്തപരമായ ഷോട്ടിലൂടെ ഹാര്‍ദിക് പാണ്ഡ്യയും പുറത്തായതോടെ തോല്‍വി എത്രനേരം വൈകും എന്നതു മാത്രമായിരുന്നു സംശയം. 12 പന്തില്‍ ആറു റണ്‍സെടുത്ത പാണ്ഡ്യയെ എന്‍ഗിഡിയാണ് മടക്കിയത്. ആറു പന്തില്‍ മൂന്നു റണ്‍സുമായി അശ്വിനെയും എന്‍ഗിഡി പുറത്താക്കിയതോടെ 87 റണ്‍സിനിടെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റും നഷ്ടം.

എട്ടാം വിക്കറ്റിലെ 54 റണ്‍സ് കൂട്ടുകെട്ട് പൊളിച്ച് റബാഡ രോഹിത് ശര്‍മയെ പുറത്താക്കിയതോടെ ഇന്ത്യന്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടേണ്ട ചുമതലയേ ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നുള്ളൂ. രോഹിത് പുറത്തായശേഷവും ആക്രമണം തുടര്‍ന്ന ഷാമിയെയും (24 പന്തില്‍ 28) ബുമ്രയെയും (രണ്ട്) മടക്കി എന്‍ഡിഗി അവസാന ആണിയും അടിച്ചു. ഇഷാന്ത് ശര്‍മ നാലു റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ, ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു മുന്നില്‍ വച്ചു നീട്ടിയതു 287 എന്ന കൊതിപ്പിക്കുന്ന വിജയലക്ഷ്യം. എന്നാല്‍ നാലാം ദിനം അവസാന സെഷനില്‍ തന്നെ കോഹ്‌ലി ഉള്‍പ്പെടെ മൂന്നു പേരെ മടക്കി ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ ഇന്ത്യയ്ക്ക് വരാനിരിക്കുന്നതിന്റെ സൂചന നല്‍കി. മുരളി വിജയ് (ഒന്‍പത്), കെ.എല്‍ രാഹുല്‍ (നാല്), കോഹ്‌ലി (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. എന്‍ഗിഡിയാണ് കോഹ്‌ലിയെയും രാഹുലിനെയും മടക്കിയത്. റബാദ വിജയിയെ ബോള്‍ഡാക്കി.

രണ്ടിന് 90 എന്ന നിലയില്‍ കഴിഞ്ഞദിവസം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ എല്‍ഗാര്‍(61), ഡിവില്ലിയേഴ്‌സ്(80), ഡുപ്ലെസി(48) എന്നിവരാണ് മികച്ച സ്‌കോറിലേക്കു നയിച്ചത്. വിക്കറ്റിനായി പന്തെറിഞ്ഞ ബുമ്രയും റണ്‍നിരക്ക് നിയന്ത്രിച്ച ഇഷാന്ത് ശര്‍മയും മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. എന്നാല്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നത്. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്തു തുടങ്ങിയതോടെ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ഷമി 42-ാം ഓവറില്‍ ഡിവില്ലിയേഴ്‌സിനെ പട്ടേലിന്റെ കയ്യിലെത്തിച്ചു. എല്‍ ഗാറിനെയും ഡി കോക്കിനെയും താമസമില്ലാതെ മടക്കി ഷമി ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ ഫിലാന്‍ഡറെ (26) കൂട്ടു പിടിച്ച് ഡുപ്ലെസി ടീം സ്‌കോര്‍ 250 കടത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കനത്ത തോല്‍വി നേരിട്ടപ്പോള്‍ രഹാനെയുണ്ടായിരുന്നെങ്കില്‍ എന്ന് പലരും കരുതിയിട്ടുണ്ടാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്.

വിദേശത്ത് ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരമാണ് രഹാനെ. രഹാനയെ ഒഴിവാക്കി ടീമിലെടുത്ത രോഹിത് ശര്‍മ്മ കേപ്ടൗണിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലായി നേടിയത് കേവലം 21 റണ്‍സ് മാത്രം. രണ്ടാം ടെസ്റ്റില്‍ 10, 47 റണ്‍സും. സമീപകാലത്തായി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നടത്തുന്ന മിന്നും പ്രകടനമായിരിക്കാം രോഹിതിനെ അവസാന ഇലവനില്‍ എത്തിച്ചത്. എന്നാല്‍ നാട്ടില്‍ നടക്കുന്ന നിശ്ചിത ഓവര്‍ മത്സരങ്ങളും വിദേശത്തെ ഫാസ്റ്റ് ബോളിംഗ് പിച്ചുകളില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളും തമ്മിലുള്ള അന്തരം എത്രത്തോളമുണ്ടെന്ന് താരങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകും.

വിദേശ പിച്ചില്‍ മികച്ച റെക്കോര്‍ഡിലുള്ള രെഹാനയെ ഉള്‍പ്പെടുത്താത്തതില്‍ ഗാംഗുലി അതൃപ്തി അറിയിച്ചിരുന്നു. മാത്രമല്ല, ടീമില്‍ രെഹാനയെ ഉള്‍പ്പെടുത്തണമെന്ന് മുന്‍താരങ്ങളും ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കോഹ് ലി ചെവി കൊണ്ടില്ല. കളിയില്‍ ഇന്ത്യയ്ക്ക് തോല്‍വി കൂടിയായതോടെ കോഹ് ലിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുതുടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs South Africa, 2nd Test, Day 5, Highlights: As it happened, Virat Kohli, Cricket Test, Sports, World.