Follow KVARTHA on Google news Follow Us!
ad

ടി പി കേസ് ഒതത്തുതീര്‍പ്പാക്കിയതിനുള്ള പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് എന്ന കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; അന്വേഷണം വേണമെന്ന് കെ കെ രമ

ടി.പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണ് സോളാര്‍ കേസ് എന്ന വി.ടി News, Kannur, MLA, Case, Conspiracy, Facebook, RSS, CPIM, Government,
കണ്ണൂര്‍: (www.kvartha.com 12/10/2017) സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ആര്‍ എം പി ഐ നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ രംഗത്ത്. ടി പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണ് സോളാര്‍ കേസ് എന്ന വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് രമ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയത്.

News, Kannur, MLA, Case, Conspiracy, Facebook, RSS, CPIM, Government,


ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് രമ പറഞ്ഞു. നാല് വര്‍ഷം ഇക്കാര്യം മറച്ചുവച്ചത് എന്തിനാണെന്നും രമ ചോദിച്ചു. ബല്‍റാം പറഞ്ഞത് അന്വേഷിക്കണം. എന്തുതരം ഒത്തുതീര്‍പ്പാണ് ഉണ്ടായതെന്നും ആര്‍ക്കുവേണ്ടിയാണ് ഒത്തുകളിച്ചതെന്നും ബല്‍റാം വെളിപ്പെടുത്തണം. ഒറ്റിക്കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി വരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ടി പി വധക്കേസ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു ബല്‍റാമിന്റെ ആരോപണം. ടി പി കൊലക്കേസിന് പിന്നിലെ ഗൂഢാലോചനക്കേസ് ഇടയ്ക്ക് വെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ നേതാക്കന്മാര്‍ തയ്യാറാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തതാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ദേശീയതലത്തില്‍ ആര്‍ എസ് എസിന്റെ മുദ്രാവാക്യമാണെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം എന്നതാണ് ഇവിടുത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയമെന്ന് ബല്‍റാം കുറ്റപ്പെടുത്തി.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.

ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.

'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ 'കോണ്‍ഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, MLA, Case, Conspiracy, Facebook, RSS, CPIM, Government,