Follow KVARTHA on Google news Follow Us!
ad

ഓണത്തിന് ഒരു മുറം പച്ചക്കറി; മികച്ച കുടുംബകൃഷിക്ക് 1 ലക്ഷം: വി എസ് സുനില്‍കുമാര്‍

ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികള്‍ ഉപയോഗിച്ച് ഓണസദ്യ ഒരുക്കാന്‍ കേരളത്തിലെ 63 ലക്ഷം കുടുബങ്ങള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കൃഷി വകുപ്പിന്റെ Kerala, Kochi, News, Onam, V.S Sunil Kumar, Vegetable, Vegetable farming in house; 1 Lakh reward for best farmers
കൊച്ചി: (www.kvartha.com 23.06.2017) ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികള്‍ ഉപയോഗിച്ച് ഓണസദ്യ ഒരുക്കാന്‍ കേരളത്തിലെ 63 ലക്ഷം കുടുബങ്ങള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി എല്ലാവീട്ടിലും കുറഞ്ഞത് 5 ഇനം പച്ചക്കറിയെങ്കിലും ഓണത്തിനായി സ്വന്തമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുക എന്നതാണ് ഉദ്ദേശലക്ഷ്യം. പുറമേനിന്നും വരുന്ന വിഷമയമായ പച്ചക്കറികള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ഓണസദ്യ ഉണ്ണുവാനുളള തയ്യാറെടുപ്പിലാണ് കൃഷിവകുപ്പും ജനങ്ങളും.

ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് കൃഷിമന്ത്രി പ്രസ്താവിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നത ഉദ്ദോഗസ്ഥരുമായി നടന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50000, 25000 രൂപ വീതം നല്‍കും. ജില്ലാതലത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍ക്ക് 15000, 7500, 5000 രൂപ നിരക്കിലാണ് സമ്മാനം.

കഴിഞ്ഞ വര്‍ഷം ഓണസമൃദ്ധി എന്ന പേരില്‍ കൃഷിവകുപ്പ് വിപണി ഇടപെടല്‍ നടത്തിക്കൊണ്ട് നടപ്പിലാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വിപണി ഇടപെടലിനോടൊപ്പം സ്വന്തമായുളള ഉത്പാദനത്തിനുകൂടി പ്രധാന്യം നല്‍കികൊണ്ടുളള പദ്ധതിയാണ് ഇത്തവണ കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനുവേണ്ട പ്രരംഭ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തുടങ്ങിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
ഇതിനായി 57 ലക്ഷം വിത്തുപായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഗ്രോബാഗ് യൂണിറ്റുകള്‍ എന്നിവ തയ്യാറായിട്ടുണ്ട്. ജൂലൈ ആദ്യവാരത്തോടെ എല്ലാം തന്നെ ജനങ്ങള്‍ക്ക് ലഭ്യമാകും. വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, കൃഷിവകുപ്പ് എന്നിവ സംയുക്തമായാണ ്പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയം ഭരണ സഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരുടെയും സംയോജിത പ്രവര്‍ത്തനമായിരിക്കും ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷകമെന്ന് മന്ത്രി അറിയിച്ചു. എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും കൃഷിക്ക് ആവശ്യമായ വിത്ത്പായ്ക്കറ്റുകള്‍ ലഭ്യമായിരിക്കും.

ഇതുകൂടാതെ മാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്‌കൂളുകള്‍ മുഖാന്തിരവും വിത്തുപായ്ക്കറ്റുകള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതാണ്.
കഴിഞ്ഞ ഓണത്തിനെന്നപേലെ ഇത്തവണയും പഞ്ചായത്ത് തലത്തില്‍ ഓണചന്തകള്‍ നടത്തുന്നതായിരിക്കും. കര്‍ഷകരില്‍ നിന്നും പ്രീമിയം തുക നല്‍കി വാങ്ങുന്ന ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്.

വട്ടവട കാന്തല്ലൂര്‍ ഭാഗങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ശീതകാല പച്ചക്കറികള്‍ സംഭരിച്ച് മറ്റു ജില്ലകളിലേക്ക് വിപണനം നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിപണനം, സ്വന്തമായുളള ഉത്പാദനം എന്നീ രണ്ടു മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി ഓണത്തിനുമാത്രമല്ല തുടര്‍ന്നും ഒരു സ്ഥിരസംവിധാനമാക്കുവാനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്നും അതുവഴി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശ്യം നടപ്പിലാക്കാന്‍ കഴിയുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.



Keywords: Kerala, Kochi, News, Onam, V.S Sunil Kumar, Vegetable, Vegetable farming in house; 1 Lakh reward for best farmers