Follow KVARTHA on Google news Follow Us!
ad

ശശി തരൂര്‍ 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ? മോഡിയെ നേരിടാനും കോണ്‍ഗ്രസിനെ രക്ഷിക്കാനും തരൂരിനെ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിന്‍

ശശി തരൂരിനെ പ്രധാന മന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന ഉദ്ദേശത്തോടെ ഓൺലൈൻ പെറ്റീഷന് An online petition has been initiated to nominate Shashi Tharoor as the prime ministerial candidate
ഹാരിസ് സീനത്ത്

ദുബൈ: (www.kvartha.com 16.03.2017)
ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിന്‍ നടത്തുന്നത് സദുദ്ദേശത്തോടെയാണോ എന്ന സംശയവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്. change.org എന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ വെബ്‌സൈറ്റിലൂടെ തിരുവനന്തപുരം സ്വദേശിയായ പോള്‍ എന്നയാള്‍ ക്യാമ്പയിന് തുടക്കമിട്ടത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ക്യാമ്പിനില്‍ 16,000 ത്തിലധികം ആളുകള്‍ ശശി തരൂരിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. മോഡിയെ പോലുള്ള കരുത്തനായ ഒരാളെ നേരിടാന്‍ അതേ ഗണത്തില്‍ പെട്ട മറ്റൊരു നേതാവിനെ ഉയര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും, അതിന് യോഗ്യന്‍ ശശി തരൂരാണെന്നുമാണ് ക്യാമ്പയിന്‍ വ്യക്തമാക്കുന്നത്.

30 വര്‍ഷക്കാലത്തെ യു എന്നിലെ സേവനത്തിന് ശേഷമാണ് ശശി തരൂര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. രണ്ട് തവണ തിരുവനന്തപുരത്ത് നിന്നും ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ലെ ബി ജെ പി തരംഗത്തിനിടയില്‍ തിരുവനന്തപുരത്ത് മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാലിനെ ശക്തമായ മത്സരത്തില്‍ തോല്‍പ്പിച്ചാണ് ശശി തരൂര്‍ രണ്ടാം തവണ ലോക സഭയിലേക്ക് എത്തിയത്.


കേന്ദ്രമന്ത്രി എന്ന നിലയിലും ശശി തരൂര്‍ തിളങ്ങിയിരുന്നു. യു എന്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശശി തരൂര്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, മലയാളം ഭാഷകളില്‍ സംവാദങ്ങള്‍ നടത്തുന്നതിലും കഴിവ് തെളിയിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ ശശി തരൂര്‍ ഇന്ത്യയെ കൊള്ളയടിച്ച ബ്രിട്ടനെതിരെ നടത്തിയ പ്രസംഗം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച ശശി തരൂര്‍ അവിടുത്തെ പൗരത്വം സ്വീകരിക്കാന്‍ അവസരമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച വ്യക്തിയാണ്. കോണ്‍ഗ്രസിന് വേണ്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ നടന്നപ്പോള്‍ തനിക്ക് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിയാവണമെന്ന് പറഞ്ഞാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ജനങ്ങളുമായി ഇടപഴകുന്നതിലും ശശി തരൂര്‍ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്. ട്വിറ്ററില്‍ സജീവ സാന്നിധ്യം കൂടിയാണ് ഇദ്ദേഹം. 2013 വരെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാവായിരുന്നു ശശിതരൂര്‍. അതിന് ശേഷം മോഡി ഇദ്ദേഹത്തെ പിന്നിലാക്കിയെങ്കിലും 49 ലക്ഷം ഫോളോവേഴ്‌സ് ഇപ്പോഴും ശശി തരൂരിനുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ളതാകട്ടെ 17 ലക്ഷമാണ് ഫോളോവേർസ്. . നിരവധി പുസ്തകങ്ങളും ശശി തരൂര്‍ രചിച്ചിട്ടുണ്ട്. അവസാനമായി എഴുതിയ ഇന്‍ഗ്ലോറിയസ് എമ്പയര്‍ എന്ന പുസ്തകത്തിന് നിരവധി നിരൂപ പ്രശംസ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അദ്ദേഹവുമായി യു കെ ടെലിവിഷനില്‍ അഭിമുഖം പ്രക്ഷേപണം ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് മോഡിയെ നേരിടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മറ്റൊരു പ്രബലനായ നേതാവിനെ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബി ജെ പിയും മോഡിയും പൊടിതട്ടിയെടുക്കുമെന്നും ചിലര്‍ വിമര്‍ശിക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സാഹചര്യം വെച്ച് കരുത്തനായ ഒരു നേതാവില്ലെങ്കില്‍ 2019 ലെ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഒരു വെല്ലുവിളി തന്നെയാണ്.

Summary: Shashi Tharoor For PM 2019: Petition To Name MP as UPA’s PM Face. An online petition has been initiated to nominate Shashi Tharoor as the prime ministerial candidate of the UPA for the 2019 general elections.