Follow KVARTHA on Google news Follow Us!
ad

മഞ്ചേശ്വരത്ത് സുന്നികള്‍ ബിജെപിയെ സഹായിച്ചുവെന്ന ലീഗിന്റെ കണ്ടെത്തല്‍ വിരോധാഭാസം: എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ്

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങളെ വിലയിരുത്തിയ മുസ്ലിം ലീഗ് സംസ്ഥാന സമിതി കാന്തപുരം വിഭാഗം മഞ്ചേശ്വരത്ത് ബി ജെ പിയെ സഹായിക്കുന്ന Kozhikode, SYS, Meeting, Muslim, Kerala, Election, BJP, Manjeshwaram
കോഴിക്കോട്: (www.kvartha.com 30.05.2016) ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങളെ വിലയിരുത്തിയ മുസ്ലിം ലീഗ് സംസ്ഥാന സമിതി കാന്തപുരം വിഭാഗം മഞ്ചേശ്വരത്ത് ബി ജെ പിയെ സഹായിക്കുന്ന നിലപാടെടുത്തുവെന്ന് കണ്ടെത്തിയത് വിരോധാഭാസവും അതിലേറെ ബാലിശവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സ്വന്തം വീഴ്ചകളെയും നേരിട്ട പരാജയത്തേയും മറച്ചു പിടിക്കാനുള്ള വിഫല ശ്രമമാണ് ഈ ആരോപണം.

മഞ്ചേശ്വരത്ത് ബി ജെ പിയെ സഹായിച്ചു എന്ന് പറയുന്നവര്‍ അവരുമായി വോട്ട് കച്ചവടം നടത്തിയവരാണെന്ന് കേരള തെരെഞ്ഞെടുപ്പ് ഫലം വിശകലനം നടത്തിയവര്‍ സമ്മതിച്ച കാര്യമാണ്. സുന്നികള്‍ക്ക് കക്ഷി രാഷ്ട്രീയ വിരോധമോ വിധേയത്വമോ ഇല്ല. ഓരോ കാലത്തും സാഹചര്യങ്ങള്‍ പഠിച്ചു വിലയിരുത്തിയാണ് സുന്നികള്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സ്വീകരിച്ചതും. ദേശീയതലത്തില്‍ ബി ജെ പി സ്വീകരിച്ച അസഹിഷ്ണുതാപരമായ നിലപാട് എക്കാലത്തും സുന്നികള്‍ ചോദ്യം ചെയ്തതാണ്. അവരെ സഹായിക്കുന്ന ഒരു നിലപാടും ഒരു കാലത്തും സുന്നികള്‍ സ്വീകരിച്ചിട്ടില്ല.

നേമത്തും മണ്ണാര്‍ക്കാടും ഉദുമയിലും അഴീക്കോടും ബി ജെ പിയുമായി വോട്ടു കച്ചവടം നടത്തുകയും കാസര്‍കോട് ജില്ലാ സഹകരണ ബേങ്ക് ബി ജെ പിയുടെ സഹായത്താല്‍ ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഈ ആരോപണമുന്നയിച്ചതെന്നത് വിരോധാഭാസമാണ്. ലീഗിന്റെ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല രൂപീകരിച്ചതും അദ്ദേഹം ചെയര്‍മാനായതുമായ സി എച്ച് മുഹമ്മദ്‌കോയ സ്മാരക എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിയുടെ പേരില്‍ സര്‍ക്കാര്‍ അംഗീകാരം കൈപ്പറ്റി പെര്‍ളയില്‍ നടത്തി വന്നിരുന്ന നളന്ദ കോളജ് കര്‍ണാടകയിലെ ആര്‍ എസ് എസുകാര്‍ക്ക് വിറ്റ് കാശാക്കി കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍ ആര്‍ എസ് എസിന് പച്ചപ്പരവതാനി വിരിച്ചു താവളമൊരുക്കിക്കൊടുത്തവര്‍ ഇതെല്ലാം വിസ്മരിച്ച് കാന്തപുരത്തെയും അനുയായികളെയും കല്ലെറിയാന്‍ വരുന്നത് എന്ത് താല്‍പര്യത്തോടെയാണെന്ന് ആര്‍ക്കും മനസ്സിലാകും.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ സ്വന്തം അണികള്‍ തിരിഞ്ഞതിന്റെ ജാള്യത മറക്കാന്‍ ഇത്തരം വിടുവായിത്തം പറയാന്‍ ലീഗ് മെനക്കെടുതരുതായിരുന്നു. പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകള്‍ സമ്മതിച്ച് ഭാവി ഭദ്രമാക്കാന്‍ വഴികള്‍ കണ്ടെത്തുന്നതിന് പകരം ഒരു ശാഖാ കമ്മിറ്റിയുടെ നിലവാരത്തേക്കാളും താഴ്ന്ന നിലയില്‍ ലീഗിന്റെ സംസ്ഥാന നേതൃത്വം ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തിയതില്‍ ആശ്ചര്യമുണ്ട്. സംസ്ഥാനത്ത് ലീഗിനുണ്ടായ വന്‍ വോട്ട് ചോര്‍ച്ച എന്ത് കൊണ്ടാണെന്ന് കണ്ടെത്തുന്നതിന് പകരം പരാജയത്തെ മറച്ചു പിടിക്കാന്‍ നടത്തുന്ന കേവല കവാത്തുകളായേ ഈ ആരോപണത്തെ കാണാനാകൂ.

പ്രസിഡണ്ട് പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹാ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, റഹ്മത്തുല്ലാഹ് സഖാഫി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സംബന്ധിച്ചു.


Keywords: Kozhikode, SYS, Meeting, Muslim, Kerala, Election, BJP, Manjeshwaram, SYS state secretariat against Muslim League.