Follow KVARTHA on Google news Follow Us!
ad

വൈഗ ഡാം പരിശോധന: മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം അലസിപ്പിരിഞ്ഞു

വൈഗ അണക്കെട്ടിലെ പരിശോധന തമിഴ്‌നാടിന്റെ സമ്മര്‍ദത്താല്‍ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുമളിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം അലസിപ്പിരിഞ്ഞു Idukki, Kerala, Mullaperiyar, Dam, Meeting
ഇടുക്കി: (www.kvartha.com 28/07/2015) വൈഗ അണക്കെട്ടിലെ പരിശോധന തമിഴ്‌നാടിന്റെ സമ്മര്‍ദത്താല്‍ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുമളിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം അലസിപ്പിരിഞ്ഞു. വൈഗ അണക്കെട്ടിലെ പരിശോധന അട്ടിമറിച്ച തമിഴ്‌നാടിന്റെ നിലപാടിനെതിരെ യോഗത്തില്‍ കേരളം പ്രതിഷേധമുയര്‍ത്തി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനകള്‍ക്ക് ശേഷം ചെയര്‍മാന്‍ ഹരീഷ് ഗിരീഷ് ഉമ്പര്‍ഗിയുടെ നേതൃത്വത്തിലായിരുന്നു യോഗം. മേല്‍നോട്ട സമിതി ചെയര്‍മാന്‍ എല്‍.എ വി നാഥന്റെ തീരുമാന പ്രകാരമാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്നാണ് ഉപസമിതി ചെയര്‍മാനും തമിഴ്‌നാട് പ്രതിനിധികളും അറിയിച്ചത്. കേരള പ്രതിനിധികള്‍ തമിഴ്‌നാട്ടില്‍ എത്തുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന നിലപാടാണ് തമിഴ്‌നാട് യോഗത്തില്‍ സ്വീകരിച്ചത്. ഇതിന്റെ പേരില്‍ കേരളം ശക്തമായി പ്രതിഷേധം ഉയര്‍ത്തിയതോടെ യോഗത്തില്‍ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തില്ല. ഇതിനെ തുടര്‍ന്ന് യോഗം അവസാനിപ്പിക്കുകയായിരുന്നു.

മേല്‍നോട്ട സമിതിയുടെ കഴിഞ്ഞ യോഗത്തിലെ തീരുമാന പ്രകാരം അണക്കെട്ടില്‍ നിന്നും പുറത്തേയ്‌ക്കൊഴുകുന്ന സ്വീവേജ് വെള്ളത്തിന്റെ അളവ് പരിശോധിക്കുന്നതിനായി കേരളത്തില്‍ നിന്നും ഇടുക്കി ഡാമിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി പോളും തമിഴ്‌നാട് പൂണ്ടിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോളജിക്കല്‍ സ്റ്റഡീസിലെ ചീഫ് കെമിസ്റ്റ് രാജുവും മുല്ലപ്പെരിയാറില്‍ എത്തിയിരുന്നു. സ്വീവേജ് അളക്കുന്നതിന് മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് ഇതുവരെ തുടര്‍ന്നത് തെറ്റായ രീതിയാണെന്ന് രാജു അഭിപ്രായപ്പെട്ടു. സാമ്പിളില്‍ ലിറ്റ്മസ് പേപ്പര്‍വെച്ച് രാജു നടത്തിയ പരിശോധനയില്‍ ആസിഡിന്റെ അളവ് ചേര്‍ന്നതായി കണ്ടെത്തി.

ഇത് അണക്കെട്ടില്‍ നിന്നും വെള്ളത്തോടൊപ്പം പുറത്തേക്ക് ഒഴുകുന്ന സുര്‍ക്കി മിശ്രിതത്തിന്റെ സാന്നിധ്യം തെളിയിക്കുന്നതാണെന്ന് കേരളത്തിന്റെ പ്രതിനിധികള്‍ പറഞ്ഞു. മാത്രമല്ല യോഗത്തിന്റെ മിനിട്ട്‌സില്‍ തമിഴ്‌നാട് പ്രതിനിധികള്‍ ഒപ്പുവച്ചില്ല. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനായി തമിഴ്‌നാട് ഇത് ബോധപൂര്‍വ്വം നടത്തുന്ന നടപടിയാണെന്നാണ് കേരളത്തിന്റെ നിലപാട്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ് ദാനിയേല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍. എന്‍ പ്രസീദ് എന്നിവര്‍ കേരളത്തേയും ആര്‍. മാധവന്‍, കെ. സൗന്ദരം എന്നിവര്‍ തമിഴ്‌നാടിനേയും പ്രതിനിധീകരിച്ചു.


Keywords: Idukki, Kerala, Mullaperiyar, Dam, Meeting.