Follow KVARTHA on Google news Follow Us!
ad

നിലവിളക്ക് വിവാദം കെടുന്നില്ല : ലീഗ് നേതാക്കള്‍ മതനേതാക്കളാകണ്ടെന്ന് ഇ.ടിയോട് മുനീര്‍; സമസ്തയും കടുത്ത നിലപാടില്‍

പൊതുപരിപാടികളില്‍ നിലവിളക്കുകൊളുത്തുന്നതിനെതിരെ മുസ്ലീം ലീഗില്‍Thiruvananthapuram, Muslim-League, Controversy, Minister, M.K.Muneer, Kerala,
ലീഗില്‍ കൊമ്പന്‍മാര്‍ കൊമ്പുകോര്‍ത്തു

ലീദ. എ.എല്‍

തിരുവനന്തപുരം: (www.kvartha.com 27/07/2015) പൊതുപരിപാടികളില്‍ നിലവിളക്കുകൊളുത്തുന്നതിനെതിരെ മുസ്ലീം ലീഗില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. നിലവിളക്കുകൊളുത്തേണ്ടെന്നുള്ള പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനക്കെതിരെ മന്ത്രി എം.കെ മുനീര്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ പുതിയ തലങ്ങളിലേക്കെത്തിയത്.

ഇതിനിടയില്‍ നിലവിളക്ക് കൊളുത്തല്‍ ഇസ്ലാമിക വിരുദ്ധമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരം സ്വീകരിക്കാന്‍ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സമസ്തയും കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കയാണ്. വിഷയത്തില്‍ ലീഗിന് അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് സമസ്ത തങ്ങളുടെ നിലപാട് ഒരുചുവട് മുന്നേ പ്രഖ്യാപിച്ചത്. ഇത് ഒരു പരിധിവരെ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാനും പാര്‍ട്ടിയിലെ അഭിപ്രായഭിന്നതക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് അനുഭാവികള്‍.

നിലവിളക്കുകൊളുത്തുന്നത് വിശ്വാസപരമായി തെറ്റല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.എം ഷാജി എം.എല്‍.എയുടെ നിലപാട് തള്ളിയ ഇ.ടി മുഹമ്മദ് ബഷീര്‍ ഒരുപടി കൂടി കടന്ന് നിലവിളക്ക് കത്തിക്കില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അതില്‍ ഒരുമാറ്റവും ഉണ്ടാകാന്‍പോകുന്നില്ലെന്നും വ്യക്തമാക്കി. ഇതാണ് മന്ത്രി മുനീറിനെ ചൊടിപ്പിച്ചത്. ഇ.ടിയുടെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മുനീര്‍. ഒപ്പം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യത്തില്‍ ലീഗ് ഔദ്യോഗികമായ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. കൊളുത്തുകയോ കൊളുത്താതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തരുടെയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. നിലവിളക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയാണെങ്കില്‍ ഓരോ മതകാര്യങ്ങളിലും പാര്‍ട്ടി വേദികളില്‍ തീരുമാനമെടുക്കേണ്ടിവരും.
യോഗ ചെയ്യണോ, പശുവിറച്ചി തിന്നണോ.. അങ്ങനെ പലതും.

ഇങ്ങനെയൊക്കെ തീരുമാനിച്ചാല്‍ മുസ്ലീം ലീഗ് മതസംഘടനയുടെ ജോലി ചെയ്യേണ്ടിവരും. രാഷ്ട്രീയ കാര്യങ്ങളിലാണ് ലീഗും മുതിര്‍ന്ന നേതാക്കളും അഭിപ്രായം പറയേണ്ടത്. വിശ്വാസത്തിന്റെ കാര്യമൊക്കെ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കുക. ആരേയും നിര്‍ബന്ധിക്കാന്‍ പറ്റില്ല. അബ്ദുറബ്ബ് അദ്ദേഹത്തിന്റെ വിശ്വാസമനുസരിച്ച് നിലവിളക്ക് കത്തിക്കുന്നില്ല. ഷാജി കത്തിക്കുന്നു. രണ്ടും അവരവരുടെ വിശ്വാസമനുസരിച്ചാണ് . ഇതിന്റെ പേരില്‍ അച്ചടക്കനടപടി എടുക്കാനൊക്കെ കഴിയുമോ?. ഇസ്ലാം മതത്തിനുള്ളില്‍ ഒരുപാട് വിഭാഗീയതകളുണ്ട്. അതില്‍ത്തന്നെ തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. പിന്നെയാണ് നിലവിളക്കിന്റെ കാര്യം. അതിനെക്കാള്‍ ഗുരുതരമായ വിഷയങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യൂ മുനീര്‍ പറഞ്ഞു.

നിലവിളക്കു കൊളുത്തുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്് ആഗസ്റ്റ് രണ്ടിന് പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഇതോടെ വരുദിവസങ്ങളില്‍ നിലവിളക്ക് വിഷയത്തില്‍ ലീഗിനുള്ളില്‍ തന്നെ കൂടുതല്‍ കലാപക്കൊടി ഉയരുമെന്നുറപ്പായി.

ലീഗ് നേതാക്കള്‍ നിലവിളക്ക് തെളിയിക്കാത്തതുകൊണ്ട് പൊതുസമൂഹത്തിന് പ്രത്യേകിച്ച് യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ലെന്നും ഇനിയും ചടങ്ങുകളില്‍ നിലവിളക്കുകൊളുത്തേണ്ടെന്നുതന്നെയാണ് പാര്‍ട്ടി നിലപാടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പിച്ച് പറയുന്നു. കാലാകാലങ്ങളായി ലീഗ് തുടര്‍ന്നുപോരുന്ന പാരമ്പര്യമാണിത്. ഒരു സുപ്രഭാതത്തില്‍ അതൊക്കെ മാറ്റാന്‍ ഇവിടെയാതൊന്നും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അനാവശ്യവിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ഇ.ടിയെയും തള്ളി ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും രംഗത്തെത്തി. നിലവിളക്ക് വിഷയത്തില്‍ പാര്‍ട്ടി യാതൊരു തീരുമാനവും നയവും പ്രഖ്യാപിച്ചിട്ടില്ലെന്നും ആഗസ്റ്റ് രണ്ടിനു ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം മാത്രമേ നിലപാട് വ്യക്തമാക്കാനാകൂവെന്നും കെ.പി.എ മജീദ് പറഞ്ഞു. അതുവരെ മുതിര്‍ന്ന നേതാക്കള്‍ പരസ്യപ്രസ്താവനയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വായനാദിനാചരണത്തോടനുബന്ധിച്ച് ഒരു പൊതുപരിപാടിയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസ്സമതിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തിരിതെളിഞ്ഞത്. മന്ത്രിയുടെ നിലപാടിനെതിരെ വേദിയില്‍ വച്ച് സിനിമാനടന്‍ മമ്മൂട്ടിയും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തുകയും സോഷ്യല്‍മീഡിയയിലടക്കം മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്വാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ഇതോടെ നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് ലീഗ് നേതാക്കള്‍ തന്നെ രണ്ടു തട്ടിലായി. എം.കെ.മുനീറും കെ.എം. ഷാജിയും കെ.എന്‍.എ ഖാദറും നിലവിളക്കുകൊളുത്തുന്നതിനെ അനുകൂലിച്ച് രംഗത്തെത്തി. കെ.എം. ഷാജിയാകാട്ടെ എല്‍.ഡി.എഫ് എം.എല്‍.എ കെ.ടി ജലീലിന് മറുപടിയായി നിയമസഭയില്‍ തന്നെ താന്‍ നിലവിളക്ക് കൊളുത്തുന്നതിന് അനൂകൂലമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത് ലീഗിന്റെ നിലപാടാണോയെന്ന ജലീലിന്റെ ചോദ്യത്തോട് സഭയില്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ മൗനം പാലിച്ചതോടെയാണ് ഭിന്നത വാര്‍ത്തയാകുന്നത്.
Thiruvananthapuram, Muslim-League, Controversy, Minister, M.K.Muneer, Kerala.


Also Read:
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

Keywords: Thiruvananthapuram, Muslim-League, Controversy, Minister, M.K.Muneer, Kerala.