Follow KVARTHA on Google news Follow Us!
ad

കരകൗശല വികസന കോര്‍പറേഷനില്‍ ദളിത് പീഡനം; വേണ്ടപ്പെട്ടവര്‍ക്ക് മൗനം

ജാതിയില്‍ ഉയര്‍ന്നവര്‍ക്ക് വഴിവിട്ടു സ്ഥാനക്കയറ്റം ലഭിക്കാന്‍ സംസ്ഥാന കരകൗശ വികസന കോര്‍പറേഷനിലെ നാലു ജീവനക്കാരെ Thiruvananthapuram, Kerala, Molestation, Case, Officer, Suspension, Accountant, Atrocities against dalith official at The Handicrafts Development Corporation, Gopakumar, Corporation, Anil Raj, Thiruvalla, Kottayam
തിരുവനന്തപുരം: (www.kvartha.com 19.04.2014) ജാതിയില്‍ ഉയര്‍ന്നവര്‍ക്ക് വഴിവിട്ടു സ്ഥാനക്കയറ്റം ലഭിക്കാന്‍ സംസ്ഥാന കരകൗശ വികസന കോര്‍പറേഷനിലെ നാലു ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റി. അക്കൗണ്ട്‌സ് ഓഫീസര്‍ ഓമന, ക്ലാസ് ഫോര്‍ ജീവനക്കാരനായ എ സുകു, സെയില്‍സ് അസിസ്റ്റന്റായ അനില്‍രാജ്, അക്കൗണ്ട്‌സ് വിഭാഗത്തില്‍ 24 വര്‍ഷമായി ജോലി ചെയ്യുന്ന എം എ ഗോപകുമാര്‍ എന്നിവരാണു പരാതിക്കാര്‍. ഇവരിലെ ഏക വനിതാ ഉദ്യോഗസ്ഥയായ ഓമന ഇപ്പോള്‍ സസ്‌പെന്‍ഷനിലുമാണ്. അവര്‍ക്ക് നിയമപ്രകാരമുള്ള കുറ്റാരോപണ പത്രിക പോലും നല്‍കാതെ സസ്‌പെന്‍ഡു ചെയ്യുകയാണുണ്ടായത്.

സ്വന്തം നില ഭദ്രമാക്കാന്‍ ഇവരെ തട്ടിക്കളിക്കുന്ന സഹ ഉദ്യോഗസ്ഥരുടെ പേരുകള്‍ വ്യക്തമാക്കിക്കൊണ്ടാണ് പരാതികള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ അവര്‍ സുരക്ഷിതരായി തുടരുന്നു. ന്യായമല്ലാത്ത സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റ നിഷേധങ്ങളും സര്‍ക്കാര്‍ സര്‍വീസില്‍ ഇതാദ്യമല്ലെങ്കിലും കരകൗശല വികസന കോര്‍പറേഷനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ജാതി വിവേചനം രൂക്ഷമാണെന്നാണു വിവരം.

കരകൗശല വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് മൂന്ന് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളാണ് ഉള്ളത്. ഇവ ഒരേ പദവിയിലുള്ളതുമാണ്. ഓമനയ്ക്ക് അക്കൗണ്ട്‌സ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ അവരുടെ ഒപ്പം ഒരേ പദവിയില്‍ തുടരാന്‍ മറ്റൊരു അക്കൗണ്ട്‌സ് ഓഫീസര്‍ക്ക് ബുദ്ധിമുട്ട്. അദ്ദേഹം അത് അടുപ്പമുള്ള ഉന്നതരെ അറിയിച്ചു. വൈകാതെ തന്നെ ഫിനാന്‍സ് ഓഫീസറുടെ ചുമതല നല്‍കി അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തി. ഫിനാന്‍സ് ഓഫീസര്‍ എന്നൊരു തസ്തിക ഈ സ്ഥാപനത്തില്‍ ഇല്ല എന്നത് ഈ നീക്കത്തിനു തടസമായില്ല. ഇതിനു തൊട്ടുപിന്നാലെയാണ് ഓമനയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. കാരണം ഓമനയ്ക്ക് അറിയില്ല. സസ്‌പെന്‍ഡ് ചെയ്തവര്‍ അത് വിശദീകരിക്കുന്നുമില്ല.

ഗോകപുമാറിനു നിയമപരമായി ലഭിക്കേണ്ട പ്രൊഡക്ഷന്‍ സൂപ്രണ്ട് പദവിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് മറ്റൊരാളാണ്. 1990 മാര്‍ച്ചില്‍ സര്‍വീസില്‍ പ്രവേശിച്ച ഗോപകുമാറിനെ തട്ടിമാറ്റി 1991 ഒക്ടോബര്‍ മുതല്‍ മാത്രം സര്‍വീസുള്ള ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നതാണ് വിവാദം. അവകാശവാദം ഉണ്ടാകാതിരിക്കാന്‍ ഗോപകുമാറിനെ പി ആന്‍ഡ് എ വിഭാഗത്തില്‍ നിന്ന് അക്കൗണ്ട്‌സിലേക്ക് മാറ്റുകയും ചെയ്തു.

കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കൈരളി ഷോറൂമിലായിരുന്നു സുകുവിനു ജോലി. ആറു വര്‍ഷം അവിടെ ജോലി ചെയ്ത ശേഷം തിരുവനന്തപുരത്തേക്കു മാറ്റി. ഇവിടെ കൈരളിയുടെ വിവിധ ഷോറൂമുകളില്‍ മാറിമാറി ജോലിചെയ്തുവരുമ്പോഴാണ് പൊടുന്നനെ അട്ടക്കുളങ്ങരം കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററിലേക്ക് (സിഎഫ്എസ് സി) മാറ്റിയിരിക്കുന്നത്. 32 വര്‍ഷം സര്‍വീസുള്ള, നല്ല പാക്കര്‍ ആയി പേരെടുത്ത സുകുവിനേക്കാള്‍ ജൂണിയറായ നിരവധി ജീവനക്കാരുണ്ട്. പക്ഷേ, മാറ്റം സുകുവിനു മാത്രം. സുകുവിനെ മാറ്റുമ്പോള്‍ സുരക്ഷിതരാകുന്ന അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകരുണ്ട് എന്നതല്ലാതെ ഈ മാറ്റത്തിനു വേറെ കാരണങ്ങളില്ല.

 Thiruvananthapuram, Kerala, Molestation, Case, Officer, Suspension, Accountant, Atrocities against dalith official at The Handicrafts Development Corporation, Gopakumar, Corporation, Anil Raj, Thiruvalla, Kottayam
തിരവല്ലയിലും കോട്ടയത്തും എറണാകുളത്തും ഫോര്‍ട്ടു കൊച്ചിയിലും മറ്റും ജോലി ചെയ്തിട്ടുള്ള അനില്‍രാജിനു കോട്ടയത്ത് കിട്ടിയിട്ട് അധികമായിട്ടില്ല. ഇപ്പോള്‍ മാറ്റം എറണാകുളത്തേക്കാണ്. എന്നാല്‍ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മാറ്റണം എന്ന അനില്‍രാജിന്റെ അപേക്ഷ മുമ്പേതന്നെ നിലവിലുണ്ടെങ്കിലും ഫലമുണ്ടായില്ല. കരകൗശല വികസന കോര്‍പറേഷനില്‍ മുമ്പുമുണ്ട് ഇത്തരം ഉദാഹരണങ്ങള്‍. പക്ഷേ, ഒന്നിച്ചിത്രയും പേര്‍ക്കെതിരേ ആദ്യമാണ്.

1998ല്‍ ജോലിയില്‍ പ്രവേശിച്ച സീനിയര്‍ മാനേജര്‍ പി എസ് വല്‍സലന് ഇതുവരെ മാതൃ ജില്ലയായ തിരുവനന്തപുരത്തു ജോലി ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വല്‍സലനേക്കാള്‍ ജൂണിയറായ പലര്‍ക്കും ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. വല്‍സലന്‍ ദളിത് ആണ്; മറ്റുള്ളവര്‍ അല്ല എന്നതാണു കാരണം എന്ന് നിയമസഭയുടെ പട്ടിക വിഭാഗക്ഷേമ സമിതിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. ജോലി ചെയ്ത സ്ഥലത്തെല്ലാം വിറ്റുവരവില്‍ വന്‍ പുരോഗതിയുണ്ടാക്കിയ ആളാണ് വല്‍സലന്‍. അതുപക്ഷേ, വേണമെങ്കില്‍ അദ്ദേഹം സര്‍വീസില്‍ നിന്നു പിരിയുമ്പോള്‍ എഴുതിക്കൊടുക്കാം എന്നാണേ്രത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തമാശ പറഞ്ഞത്. ആ തമാശയ്ക്കു പേര് പരിഹാസം എന്നാണ്. അത് വല്‍സലനും അറിയാം. ഏതായാലും ഇപ്പോള്‍ വല്‍സലന്‍ കൊടൈക്കനാലിലാണ് ജോലി ചെയ്യുന്നത്.

പട്ടിക ജാതിവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗസ്ഥര്‍ക്കു ലഭിക്കേണ്ട പരിരക്ഷ സംബന്ധിച്ചു വ്യക്തമായ സര്‍ക്കാര്‍ ഉത്തരവു നിലവിലുണ്ട്. അതെല്ലാം കാറ്റില്‍ പറത്തിയാണ് കരകൗശല വികസന കോര്‍പറേഷനിലെ തട്ടിക്കളിക്കല്‍. പട്ടിക വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തായിരിക്കണം നിയമനം. എന്നാല്‍ ഇത് പല വകുപ്പുകളിലും ശരിയായി പാലിക്കുന്നില്ല എന്നു ശ്രദ്ധയില്‍പെട്ടതിനേത്തുടര്‍ന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2000 ജനുവരിയില്‍ താക്കീതു സ്വഭാവമുള്ള ഉത്തരവു തന്നെ പുറപ്പെടുവിച്ചിരുന്നു. എല്ലാ നിയമനാധികാരികളും വകുപ്പു തലവന്മാരും ഇത് പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. പക്ഷേ, അതിനുശേഷവും കാര്യങ്ങള്‍ക്ക് മാറ്റമില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കരകൗശല വികസന കോര്‍പറേഷനിലെ മാറ്റങ്ങളും കാരണമില്ലാത്ത സസ്‌പെന്‍ഷനും.

പട്ടികജാതിവര്‍ഗ്ഗ കമ്മീഷനു ഓമന നല്‍കിയ വിശദമായ പരാതി ഞെട്ടിക്കുന്ന ജാതി വിവേചനത്തേക്കുറിച്ചുള്ള രേഖയാണ്. അക്കൗണ്ടന്റ് ആയി ജോലിക്കു ചേര്‍ന്ന കാലം മുതല്‍ ഇപ്പോഴത്തെ ആരോപണ വിധേയനായ സഹ ഉദ്യോഗസ്ഥന്‍ പ്രകടിപ്പിച്ചുപോരുന്ന അസഹിഷ്ണുത അറപ്പിക്കുന്നതാണ്. അയാളുടെ മാനസിക പീഢനത്തില്‍ നിന്നു സംരക്ഷണം കൂടി ലഭിക്കണം എന്ന അഭ്യര്‍ത്ഥനയാണ് ഓമനയുടേത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Molestation, Case, Officer, Suspension, Accountant, Atrocities against dalith official at The Handicrafts Development Corporation, Gopakumar, Corporation, Anil Raj, Thiruvalla, Kottayam

Post a Comment