ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോക കപ്പ് വിജയങ്ങള്‍

 


ADVERTISEMENT

മനോജ്‌

1975ല്‍ ലോക കപ്പ് നിലവില്‍ വന്നത് മുതല്‍ വമ്പന്‍ പരാജയങ്ങളാണ് ഇന്ത്യ കളിക്കളത്തില്‍ ഏറ്റു വാങ്ങിയത്. ആദ്യ ലോക കപ്പിലെ ആദ്യ മത്സരത്തില്‍ 202 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത്. ഈ മത്സരത്തിലാണ് സുനില്‍ ഗവാസ്‌ക്കറിന്റെ ഏറെ വിവാദമായ 36 റണ്‍സ് പിറന്നത്. 60 ഓവര്‍ ബാറ്റ് ചെയ്ത് 174 പന്തുകളില്‍ നിന്നാണ് ഗവാസ്‌ക്കര്‍ അത്രയും റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്റെ 334 റണ്‍സിന് മറുപടിയായി 132 റണ്‍സിന് ഇന്ത്യ പുറത്തായി. അടുത്ത ലോക കപ്പും വ്യത്യസ്തമായില്ല. 1979 ലെ ലോക കപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും ഇന്ത്യ തോറ്റു. രണ്ടു പ്രാവശ്യവും ഒരു കളി പോലും തോല്‍ക്കാത്ത വെസ്റ്റ് ഇന്റീസ് ആയിരുന്നു ചാമ്പ്യന്മാര്‍.

അതുവരെ നടന്ന ലോകകപ്പ് മത്സരങ്ങളില്‍ ഒരു കളി മാത്രം ജയിച്ച് താര തിളക്കത്തോടെയാണ് ഇന്ത്യ 1983 ലെ ലോക കപ്പിനെത്തിയത്. ഹാട്രിക്ക് നേട്ടം ആവര്‍ത്തിക്കാനെത്തിയ വെസ്റ്റ് ഇന്റീസിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ലോയ്ഡിന്റെ കുട്ടികള്‍ ചരിത്രം കുറിക്കും എന്നുതന്നെ എല്ലാവരും പ്രതീക്ഷിച്ചു. മൊത്തം എട്ടു ടീമുകളാണ് ഇംഗ്ലണ്ടില്‍ നടന്ന ആ ലോക കപ്പില്‍ പങ്കെടുത്തത്. വെസ്റ്റ് ഇന്റീസിനും ആസ്‌ത്രേലിയക്കും ഒപ്പം ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോക കപ്പ് വിജയങ്ങള്‍ആദ്യ മല്‍സരത്തില്‍ തന്നെ നിലവിലുള്ള ചാമ്പ്യന്മാരായ വിന്റീസിനെ തകര്‍ത്ത് കൊണ്ട് ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചു. 34 റണ്‍സിനാണ് ഇന്ത്യ മത്സരം ജയിച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ സിംബാബ് വേയെ അഞ്ച്  വിക്കറ്റിന് തോല്‍പിച്ചെങ്കിലും അടുത്ത മത്സരത്തില്‍ ആസ്‌ത്രേലിയയോട് 162 റണ്‍സിന്റെ തോല്‍വി ഏറ്റു വാങ്ങി. നാലാം മത്സരത്തില്‍ ഇന്ത്യയെ 62 റണ്‍സിന് തോല്‍പിച്ച് വിന്റീസ് പകരം വീട്ടി. അവസാന രണ്ടു മല്‍സരങ്ങളില്‍ സിംബാബ്‌വേയെയും ആസ്‌ത്രേലിയയെയും തോല്പിച്ചു
ഇന്ത്യ സെമി ഉറപ്പിച്ചെങ്കിലും കപിലിന്റെ ചെകുത്താന്‍മാര്‍ ചരിത്രം കുറിക്കുമെന്ന് അപ്പോഴും ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു.

സെമിയില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. ഇംഗ്ലണ്ടിന്റെ 213 റണ്‍സ് 32 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. മോഹിന്ദര്‍ അമര്‍നാഥ് ആയിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്. സെമിയില്‍ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊണ്ടാണ് വിന്റീസ് ഫൈനലിലെത്തിയത്. ഇന്ത്യയുടെ പടയോട്ടം സെമി കൊണ്ടവസാനിച്ചു എന്നാണ് വിഖ്യാത ക്രിക്കറ്റ് നിരൂപകര്‍ പോലും വിലയിരുത്തിയത്. കപ്പ് വിന്റീസിന് തന്നെ എന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. വിന്റീസ് ബൗളര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ ശ്രീകാന്തിനും അമര്‍നാഥിനും സന്ദീപ് പാട്ടിലിനും മാത്രമാണ് പിടിച്ച് നില്‍ക്കാനായത്. 183 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. മൂന്ന് സിക്‌സ് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പിറന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്റീസ് ബാറ്റ്‌സ്മാന്മാരെ ഒന്നും നഷ്ടപ്പെടാനില്ലാത്ത കപിലിന്റെ ചെകുത്താന്‍മാര്‍ വരിഞ്ഞു കെട്ടി. അമര്‍നാഥും മദന്‍ലാലും മൂന്നു വിക്കറ്റ് വീതമെടുത്തു. വിന്റീസിന്റെ ടോപ് സ്‌കോറര്‍ ആയ റിച്ചാര്‍ഡ്‌സ് ഉയര്‍ത്തിയടിച്ച പന്ത് 20 വാര പുറകിലേക്കോടി കപില്‍ കയ്യിലൊതുക്കിയതോടെ അവരുടെ അവസാന പ്രതീക്ഷയും അറ്റു. വിന്റീസിനെ 43 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ചരിത്രം കുറിച്ചു. ലോകം മുഴുവന്‍ കീഴടക്കിയ പ്രതീതിയാണ് അന്ന് ഇന്ത്യന്‍ തെരുവുകളിലും ഇന്ത്യക്കാര്‍ ഉള്ള ലോകത്തിന്റെ മുക്കിലും മൂലയിലും കണ്ടത്. ഒരൊറ്റ കളിയിലൂടെ ലോകത്തിന്റെ നെറുകയിലെത്തുന്ന അത്ഭുതമാണ് ആ ദിവസങ്ങളില്‍ കണ്ടത്.

1983 നു ശേഷം സമാനമായ ഒരു വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കു 2007 ലെ ആദ്യ ട്വെന്റി  ട്വെന്റി ലോക കപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനും സ്‌കോട്ട്‌ലന്റിനുമൊപ്പം ഡി ഗ്രൂപ്പിലായിരുന്നു ഇന്ത്യ. സ്‌കോട്ട്‌ലന്റുമായുള്ള ഇന്ത്യയുടെ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നു. പാക്കിസ്ഥാനുമായുള്ള മത്സരം സമനിലയിലായത് കൊണ്ട് ബൗള്‍ ഔട്ട് പരീക്ഷിക്കേണ്ടി വന്നു. അതില്‍ വിജയിച്ച് ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നു.

ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോക കപ്പ് വിജയങ്ങള്‍
ആദ്യ മത്സരത്തില്‍ ന്യൂസിലന്റിനോട് തോറ്റെങ്കിലും അടുത്ത മത്സരങ്ങളില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ചു. ഇന്ത്യയ്ക്കും ന്യൂസിലന്റിനും ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റ് തുല്യമായിരുന്നുവെങ്കിലും നെറ്റ് റണ്‍ റേറ്റ് കുറവായിരുന്നത് ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നു. സെമിയില്‍ ഇന്ത്യ 15 റണ്‍സിന് ആസ്‌ത്രേലിയയെ തോല്പിച്ചു. ഇന്ത്യയുടെ 188 റന്‍സിന് മറുപടിയായി 173 റണ്‍സ് എടുക്കാനേ ഓസീസിന് കഴിഞ്ഞുള്ളൂ.

മറുവശത്ത് ന്യൂസിലന്റിനെ തോല്‍പിച്ച് പാക്കിസ്ഥാനും ഫൈനലിലെത്തി. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റണ്‍സാണെടുത്തത്. 75 റണ്‍സ് എടുത്ത ഗൗതം ഗംഭീര്‍ ആയിരുന്നു ടോപ് സ്‌കോറര്‍. പാക്കിസ്ഥാന്റെ മറുപടി പോരാട്ടം അവസാന ഓവര്‍ വരെ നീണ്ടു നിന്നു. അവരുടെ അവസാന വിക്കറ്റ് മിസ്ബായുടെ രൂപത്തില്‍ ശ്രീശാന്തിന്റെ കയ്യിലൊതുങ്ങുമ്പോള്‍ 152 ആയിരുന്നു പാക്കിസ്ഥാന്റെ സ്‌കോര്‍. ഇന്ത്യക്കു അഞ്ച് റണ്‍സ് വിജയവും ആദ്യ ട്വെന്റി ട്വെന്റി ലോകക്കപ്പും. ആദ്യ ലോക കപ്പ് പോലെ തന്നെ ഈ വിജയവും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റി. മിസ്ബായുടെ പന്ത് കയ്യിലൊതുക്കിയ ശ്രീശാന്ത് കുറെ കാലത്തെക്കെങ്കിലും ആരാധകരുടെ ഹീറോയുമായി.

2011 ല്‍ ഇന്ത്യ, പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ലോക കപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പാക്കിസ്ഥാനിലെ തീവ്രവാദി ആക്രമണം കാരണം അവിടത്തെ വേദികള്‍ റദ്ദാക്കുകയും ആ മത്സരങ്ങള്‍ കൂടി മറ്റു മൂന്നു രാജ്യങ്ങളില്‍ നടത്തുകയും ചെയ്തു. ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു മാത്രമാണു തോറ്റത്. ഇംഗ്ലണ്ടുമായുള്ള മത്സരം സമനിലയിലാകുകയും ചെയ്തു. ക്വാര്‍ട്ടറില്‍ ആസ്‌ത്രേലിയയെ 5 വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ ഫൈനലുകള്‍ക്ക് മുമ്പുള്ള
ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോക കപ്പ് വിജയങ്ങള്‍
ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിനായി സെമിയില്‍ എത്തുകയും ചെയ്തു. 29 റണ്‍സിനാണ് ആവേശോജ്വലമായ മത്സരത്തില്‍ ധോണിയുടെ പട്ടാളം പാക്കിസ്ഥാനെ തകര്‍ത്തത്. 85 റണ്‍സെടുത്ത സച്ചിനായിരുന്നു മാന്‍ ഓഫ് ദ മാച്ച്. കൊളംബോയില്‍ നടന്ന രണ്ടാം സെമിയില്‍ ന്യൂസിലന്റിനെ 5 വിക്കറ്റിന് തകര്‍ത്ത ശ്രീലങ്കയും കലാശപ്പോരാട്ടത്തിനായി മുബൈ യില്‍ എത്തി.

ആദ്യം ബാറ്റ് ചെയ്ത ലങ്ക ജയവര്‍ദനയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 274 റണ്‍സാണ് എടുത്തത്. ആദ്യമായി രണ്ടു ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ലോക കപ്പ് ഫൈനല്‍, 1992 നുശേഷം ആസ്‌ത്രേലിയ ഇല്ലാത്ത ഒരു ലോകക്കപ്പ് ഫൈനല്‍ എന്നിവ 2011 ലെ ഫൈനല്‍ മത്സരത്തിന്റെ പ്രത്യേകതകളായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം കണ്ടു. ധോണിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച യുവരാജ് സിങ്ങ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റുമായി. ആദ്യമായി ഒരു ആതിഥേയ രാജ്യം ലോക കപ്പ് നേടുന്നത് ആ വര്‍ഷമാണ്.

ക്രിക്കറ്റ് ഒരു മതമായി കാണുന്ന നൂറു കോടി ജനത ആവേശത്തോടെ ലോക വിജയം ഏറ്റു വാങ്ങി. 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോക കപ്പ് വിജയം ധോണിയെയും കൂട്ടരെയും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ അത്യുന്നതങ്ങളിലാണ് പ്രതിഷ്ഠിച്ചത്. അല്ലെങ്കിലും ക്രിക്കറ്റ് എന്നത് ഭാരതീയര്‍ക്ക് ഒരു സാധാരണ കായിക വിനോദമല്ല, ഒരു വികാരം തന്നെയാണ്. അതുകൊണ്ടാണ് ആ കളിയിലെ വിജയങ്ങളില്‍ ഓരോരുത്തരും അത്യധികം സന്തോഷിക്കുകയും പരാജയങ്ങളില്‍ വളരെ വ്യസനിക്കുകയും ചെയ്യുന്നത്. രാജ്യങ്ങള്‍ തമ്മില്‍, തീവ്രവാദത്തിന്റെ പേരിലുള്ള മുറിവുണക്കാന്‍ ക്രിക്കറ്റിന് കഴിയും എന്നു പൊതുവേ കരുതുന്നതിന് കാരണവും വേറൊന്നല്ല.

SUMMARY: Indians celebrated their national team's sports title win, thrice in the history. Worldcup win in 1983,2011 and twenty twenty world cup win 2007 created high enthusaisam and joviality among Indians anywhere in the world.

Keywords: Cricket, 1983 world cup win, Twenty twenty world cup in 2007, Cricket world cup 2011, Kapil Dev, Sachin Tendulkar, MS Dhoni, Sports, Pakistan, Australia, Sri Lanka, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia