എന്‍.എസ്.എസ്.-കോണ്‍ഗ്രസ് വിവാദം: 2001ലെ മഅ്ദനി-യു.ഡി.എഫ്. വിവാദത്തിന്റെ ആവര്‍ത്തനം

 


ADVERTISEMENT

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ 2001ല്‍ പി.ഡി.പിയുമായി യു.ഡി.എഫ്.  ഉണ്ടാക്കിയ ധാരണയ്ക്ക് സമാനം. 2001 ല്‍ വന്‍ വിജയം നേടിയ ശേഷം പി.ഡി.പിയെ തള്ളിപ്പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെയും മറ്റു കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കളുടെയും അതേ സമീപനമാണ് ഇപ്പോള്‍ എന്‍.എസ്.എസിന്റെ കാര്യത്തിലും പ്രകടിപ്പിക്കുന്നത്. മഅ്ദനിക്കോ പി.ഡി.പിയുടെ മറ്റു നേതാക്കള്‍ക്കോ താന്‍ താതൊരു ഉറപ്പും കൊടുത്തിട്ടില്ല എന്നാണ് എ.കെ. ആന്റണി തുറന്നടിച്ചത്.

എന്‍.എസ്.എസുമായി ധാരണയൊന്നും ഉണ്ടാക്കിയിരുന്നില്ലെന്ന് ഇപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറയുന്നു. 2001ല്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ. മുരധീധരന്‍ പി.ഡി.പിയുമായുള്ള കോണ്‍ഗ്രസ് ധാരണയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണു പറഞ്ഞത്. തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു മുരളി കെ.പി.സി.സി. പ്രസിഡന്റായത്. തെരഞ്ഞെടുപ്പുകാലത്ത് പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള പ്രതികരിച്ചിരുന്നില്ല.

എന്‍.എസ്.എസ്.-കോണ്‍ഗ്രസ് വിവാദം: 2001ലെ മഅ്ദനി-യു.ഡി.എഫ്. വിവാദത്തിന്റെ ആവര്‍ത്തനംരമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും സുപ്രധാന വകുപ്പുകളില്‍ ഒന്നിന്റെ ചുമതലയോടെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് പെരുന്നയിലെത്തിയത് ഈ ധാരണയുടെ മധ്യസ്ഥനായതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ മോചിപ്പിക്കാന്‍ ആവശ്യമായ നിയമപരവും രാഷ്ട്രീയവുമായ ഇടപെടല്‍ നടത്തുമെന്നാണ് പി.ഡി.പിക്ക് നല്‍കിയിരുന്ന ഉറപ്പ്.

ദേശ്മുഖിനു പകരം അന്ന് മധ്യസ്ഥരുടെ റോളില്‍ ഉമ്മന്‍ ചാണ്ടിയും എം.എം. ഹസനുമായിരുന്നു. എന്‍.എ.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദമായിരിക്കുകയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു വേണ്ടി എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ സുകുമാരന്‍ നായര്‍ പറഞ്ഞത് തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ്. രമേശും ഉമ്മന്‍ ചാണ്ടിയും വഞ്ചിച്ചെന്നും ഇനി സോണിയ ഗാന്ധി പറയട്ടെ എന്നുമാണ് സുകുമാരന്‍ നായരുടെ പ്രതികരണം. മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനത്ത് ഭൂരിപക്ഷ സമുദാംഗത്തെ ഉള്‍പെടുത്തണം എന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്.

സുകുമാരന്‍ നായര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രമേശിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് എ ഗ്രൂപ്പ് വിലയിരുത്തുന്നതായി അന്നുതന്നെ കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്യങ്ങള്‍ അതിവേഗം അങ്ങോട്ടാണ് എത്തിയത്. സുകുമാരന്‍ നായരെ രമേശ് ചെന്നിത്തല ഉള്‍പ്പെടെ തള്ളിപ്പറഞ്ഞതോടെയാണ് പ്രശ്‌നം ഇപ്പോള്‍ സോണിയയുടെ കോര്‍ട്ടിലെത്തിയിരിക്കുന്നത്.

മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച തമിഴ്‌നാട് കോടതിക്കു സത്യവാങ്മൂലം നല്‍കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ കേരള പോലീസ് സ്വീകരിച്ച നിലപാടോടെയാണ് പി.ഡി.പി- യു.ഡി.എഫ്. ധാരണ ചര്‍ച്ചാ വിഷയമായി മാറിയത്. മഅ്ദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് പോലീസ് തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തു.

എന്‍.എസ്.എസ്.-കോണ്‍ഗ്രസ് വിവാദം: 2001ലെ മഅ്ദനി-യു.ഡി.എഫ്. വിവാദത്തിന്റെ ആവര്‍ത്തനംഅതിനു തുടര്‍ച്ചയായാണ് മന്ത്രിസഭാ യോഗ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പി.ഡി.പി. ധാരണയെ തള്ളിപ്പറഞ്ഞത്. ആന്റണി സര്‍ക്കാരില്‍ പ്രവാസികാര്യ മന്ത്രിയായിരുന്ന എം.എം. ഹസന് മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അനുമതി നിഷേധിച്ചതും പുറത്തുവന്നിരുന്നു.

140 സീറ്റകളുള്ള സംസ്ഥാന നിയമസഭയില്‍ 100 സീറ്റകളോടെയാണ് 2001ല്‍ യു.ഡി.എഫ്. വിജയിച്ചത്. അതിനു ശേഷം വന്ന 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനി പിന്തുണച്ചത് എല്‍.ഡി.എഫിനെയാണ്. യു.ഡി.എഫ്. വിജയിച്ചത് ഒരേയൊരു സീറ്റിലായിരുന്നു. എല്‍.ഡി.എഫിന് അന്ന് കേരളത്തില്‍ നിന്ന് 18 ലോക്‌സഭാംഗങ്ങളുണ്ടായി. പിന്നീട് 2006ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മഅ്ദനിയുടെ പിന്തുണയോടെ എല്‍ഡിഎഫ് 100 സീറ്റുകള്‍ നേടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് മല്‍സരിക്കുകയും എന്‍.എസ്.എസ്. സഹായിക്കുകയും ചെയ്തതുകൊണ്ടാണ് യു.ഡി.എഫിന് 72 സീറ്റുകളെങ്കിലും കിട്ടിയത് എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. അതിനു കളമൊരുക്കിയത് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും അറിവോടെ വിലാസ് റാവു ദേശ്മുഖ് മധ്യസ്ഥനായി ഉണ്ടാക്കിയ ധാരണയാണെന്നും പറയുന്നു. എന്നാല്‍, പരസ്യമായി അന്ന് എന്‍.എസ്.എസ്. പ്രഖ്യാപിച്ചിരുന്നത് രണ്ടു മുന്നണികളോടും സമദൂര സിദ്ധാന്തമായിരുന്നുതാനും.

Keywords:  UDF, NSS, PDP, Abdul Nasar Madani, A.K Antony, Oommen Chandy, Ramesh Chennithala, Kerala, Sukumaran Nair, LDF, Election, Malayalam News, Kerala Vartha, NSS-congress controversy is on the same path of Madani-UDF controversy in 2001.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia