ADVERTISEMENT
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേശ്കുമാറിനെ കേരളാകോണ്‍ഗ്രസ് (ബി) പിന്‍വലിച്ചു. ഇതുസംബന്ധിച്ച കത്ത് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കും. വെള്ളിയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ബി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പിള്ളയും മകന്‍ ഗണേശ്കുമാറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് മന്ത്രിയെ പിന്‍വലിച്ചുകൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ യു.ഡി.എഫ് സര്‍ക്കാരിനെ മറ്റൊരു വെട്ടില്‍ വീഴ്ത്തിയത്.
ബുധനാഴ്ചത്തെ ചര്‍ച്ചയെ സംബന്ധിച്ച് തനിക്കിതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്നേദിവസം കുമളിയില്‍ പാര്‍ട്ടി പരിപാടിയുള്ളതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നും പിള്ള അറിയിച്ചു. കെ.ബി ഗണേശ്കുമാറിനെതിരെ ശക്തമായി മുന്നോട്ട് നീങ്ങാനാണ് ബാലകൃഷ്ണപിള്ളയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് കത്ത് തയ്യാറാക്കിയത്. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത് താനായതിനാല്‍ മന്ത്രിയെ പിന്‍വലിക്കാനും തന്റെ കത്ത് മതിയാവുമെന്ന് പിള്ള കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഗണേശ്്കുമാര്‍ മന്ത്രസ്ഥാനം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും 2004ലെ ഭരണഘടനാ ഭേദഗതി പ്രകാരം അച്ചടക്കലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രിയ്‌ക്കെതിരെ നടപടിയുമായി പാര്‍ട്ടിക്ക് മുന്നോട്ട് പോകാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അതിനിടെ ബാലകൃഷ്ണപിള്ളയുടെ തീരുമാനത്തിന് പിന്നില്‍ എന്‍.എസ്.എസിന്റെ പിന്തുണയുണ്ടെന്നും സൂചനയുണ്ട്. നേരത്തെ ഗണേശ്കുമാറും പിള്ളയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുത്തത് എന്‍.എസ്.എസ് ആയിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍.എന്‍.എസ് പിള്ളയെ പിന്തുണയ്ക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.
Keywords: Thiruvananthapuram, Ganesh Kumar, R.Balakrishna Pillai, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
