Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഗള്‍ഫുകാരന്റെ ഭാര്യയെ കുത്തികൊന്ന വീട്ടുജോലിക്കാരന് വേണ്ടി വ്യാപകമായ റെയ്ഡ്

Written By kvarthapressclub on Monday, February 20, 2012 | 4:49 PM

Madanan
നീലേശ്വരം(കാസര്‍കോട്): ഭര്‍തൃമതിയായ 25 കാരിയെ കുത്തികൊലപ്പെടുത്തിയ വീട്ടുവേലക്കാരനായ ബംഗാള്‍ യുവാവിന് വേണ്ടി പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. മടിക്കൈ കൂലോംറോഡിനടുത്ത് കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര കമാനത്തിനടുത്തുള്ള ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യാണ് ഞായറാഴ്ച രാത്രി 8.30 മണിയോടെ കൊല്ലപ്പെട്ടത്. വീട്ടുവേലക്കാരന്‍ ബംഗാള്‍ സ്വദേശിയാണെന്ന് പറയപ്പെടുന്ന മദനന്‍(25) എന്ന യുവാവാണ് ജിഷയെ കൊലപ്പെടുത്തിയത്.
രാജേന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ ചന്ദ്രന്റെ നിയന്ത്രണത്തില്‍ മടിക്കൈ എരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ആരാധന ക്രഷറിലെ തൊഴിലാളിയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മടിക്കൈയിലെത്തിയതാണ് മദനന്‍. തളര്‍വാതം പിടിച്ച് പൂര്‍ണ്ണ അബോധാവസ്ഥയില്‍ കിടപ്പിലായ രാജേന്ദ്രന്റെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ നായരെ ശുശ്രൂഷിക്കാന്‍ ഇതിനിടയില്‍ വീട്ടിലെ വേലക്കാരനായി മൂന്നുമാസം മുമ്പ് മദനനെ ചന്ദ്രന്‍ വീട്ടിലെത്തിച്ചിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീട്ടുകാരിലൊരാളായി മാറിയ മദനന് ഈ വീട്ടില്‍ നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. രാത്രി വീടിന് തൊട്ടടുത്തുള്ള കാര്‍ പോര്‍ച്ചിലാണ് മദനനന്‍ കിടന്നുറങ്ങാറുള്ളത്.
Jisha
ചന്ദ്രനും ജിഷക്കും കുഞ്ഞിക്കണ്ണന്‍ നായര്‍ക്കും പുറമെ ചന്ദ്രന്റെ ഭാര്യ ലേഖയും രണ്ട് മക്കളുമാണ് ഈ വീട്ടില്‍ താമസം. ഞായറാഴ്ച സന്ധ്യയോടെ ചന്ദ്രന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. അടുക്കളയിലായിരുന്ന ലേഖ ഇളയകുഞ്ഞ് കരയുന്നതുകേട്ട് ബെഡ്‌റൂമിലേക്ക് പോവുകയും ജിഷയോട് മറ്റൊരു മകന്‍ ചന്തുവിന് വേണ്ടി പപ്പടം കാച്ചാന്‍ ലേഖ ആവശ്യപ്പെടുകയും ചെയ്തു. ജിഷ അടുക്കളയില്‍ കയറിയ ഉടന്‍ വീട്ടിലെ വൈദ്യുതി ബന്ധം നിലച്ചു. ഇതിനിടയില്‍ അടുക്കളയിലായിരുന്ന ജിഷയുടെ വയറിന്റെ പള്ളഭാഗത്ത് ഇരുട്ടില്‍ കടന്നുവന്ന മദനന്‍ കഠാര കുത്തിയിറക്കുകയും ജിഷ ബഹളം വെച്ചപ്പോള്‍ വീടിന് ഇടതുഭാഗത്തുകൂടി മദനന്‍ പുറത്തേക്ക് ഓടി മറയുകയുമായിരുന്നു. കുത്തുകൊണ്ട് വീടിന്റെ ഹാളിനടുത്തേക്ക് അലറിക്കൊണ്ട് നടന്നുനീങ്ങിയ ജിഷ ഇതിനിടയില്‍ കഠാര ഊരിയെടുത്തു. കഠാര ഊരിയെടുത്തയുടന്‍ യുവതി അവിടെ തന്നെ നിലത്ത് വീണു. ലേഖ ഒച്ചവെച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഉടന്‍ ജിഷയെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ രാത്രി തന്നെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്നു. പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഉദുമയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പരിസരവാസികള്‍ മദനന് വേണ്ടി വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. വീടിന്റെ മതിലിനോടടുത്ത് മദനന്റെ ഒരു ബാഗ് കണ്ടെത്തിയിട്ടുണ്ട്. ജിഷ വയറ്റില്‍ നിന്നും ഊരിയെടുത്ത കത്തി ഹാളിലെ ടെലിവിഷന്‍ സ്റ്റാന്റില്‍ വെച്ച നിലയിലാണ്. കവര്‍ച്ചാശ്രമത്തിനിടയില്‍ യുവതിക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കല്ല്യാണ ആവശ്യത്തിന് നാട്ടിലേക്ക് പോകുന്നതായി പറഞ്ഞ മദനന് വീട്ടുകാര്‍ 10,000 രൂപ നല്‍കിയിരുന്നുവത്രെ. ഒപ്പം മദനന്റെ വീട്ടുകാര്‍ക്ക് വസ്ത്രങ്ങളൊക്കെ വാങ്ങിനല്‍കുകയും ചെയ്തതായി പറയപ്പെടുന്നു. നാട്ടിലേക്ക് മടങ്ങുന്നതിന് തയ്യാറെടുത്ത മദനന്‍ കവര്‍ച്ച നടത്തി നാട്ടില്‍ നിന്നും തടിതപ്പാനുള്ള ശ്രമമാണ് നടത്തിയതെന്ന് സംശയിക്കുന്നു. മദനനെ പിടികൂടാന്‍ ഞായറാഴ്ച രാത്രി മുതല്‍ നീലേശ്വരം സിഐ സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മധൂരിലും വ്യാപകമായ റെയ്ഡ് നടത്തി. അന്യസംസ്ഥാന തൊഴിലാളികളെ കൂലിത്തൊഴിലിനായി കൊണ്ടുവന്ന കരാറുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ജില്ലയിലെ എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും പോലീസ് ഇപ്പോള്‍ പരിശോധന തുടരുകയാണ്.
കൊലക്കുപയോഗിച്ച കത്തി 


പ്രിയതമയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ ബിസിനസ് നടത്തുന്ന രാജേന്ദ്രനും അവിടെത്തന്നെയുള്ള രാജേന്ദ്രന്റെ സഹോദരന്‍ രാജനും തിങ്കളാഴ്ച രാവിലെ മംഗലാപുരം വഴി നാട്ടിലെത്തി.
2009 മെയ് 13 ന് നീലേശ്വരം ആരാധന ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജിഷയുടെയും രാജേന്ദ്രന്റെയും വിവാഹം നടന്നത്. ഇവര്‍ക്ക് കുട്ടികളില്ല. വിവാഹ ശേഷം രണ്ടുവര്‍ഷത്തോളം ഭര്‍ത്താവിനോടൊപ്പം ഗള്‍ഫിലായിരുന്നു ജിഷ.
നര്‍ക്കിലക്കാട് മാറനാടത്തെ പരിയാരത്ത് കൃഷ്ണന്‍നായരുടെയും ശോഭനയുടെയും മകളാണ്. ജിതേഷ് ഏക സഹോദരനാണ്. സിപിഐ ജില്ലാ നേതാക്കളായ സി.പി.ബാബുവിന്റെയും സി.പി.സുരേഷിന്റെയും സഹോദരിപുത്രിയാണ്.
പരിയാരത്തേക്ക് മാറ്റിയ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. മരണവിവരം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, സിപിഎം നേതാക്കളായ ശശീന്ദ്രന്‍ മടിക്കൈ,ബേബിബാലകൃഷ്ണന്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ജില്ലാശുപത്രിയിലെത്തിയിരുന്നു.
കാഞ്ഞങ്ങാട് എഎസ്പി എച്ച്.മഞ്ജുനാഥ ജിഷയുടെ വീട്ടിലെത്തി വിശദവിവരങ്ങള്‍ തേടി.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment